ബി.ജെ.പി ഫണ്ട് വെട്ടിപ്പ്: കൊടി വിതരണം ചെയ്ത ഉത്തരേന്ത്യന്‍ കമ്പനിക്ക് പിന്നില്‍ തിരുവനന്തപുരത്തെ നേതാക്കളോ?; ബി.ജെ.പിയില്‍ വന്‍ പുകില്
കൊടകര കുഴൽപ്പണക്കേസിന്റെ നാണക്കേടിൽ നിന്ന് കരകയറും മുൻപ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം. പാർട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെയാണ് ഇത്തവണ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി, തൊപ്പി, ഷാളുകൾ, അലങ്കാരവസ്തുക്കൾ എന്നിവ വാങ്ങിയതിൽ വൻ തുക കമ്മീഷൻ വാങ്ങിയെന്നാണ് പ്രധാന പരാതി. ഇതിന് പിന്നാലെ, സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്ന് നേതാക്കളെ ചുമതലയിൽ നിന്ന് നീക്കിയതായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിച്ചതും പാർട്ടിക്കുള്ളിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായി.
പ്രചാരണ സാമഗ്രികൾക്ക് പുറമെ, ഹെലികോപ്റ്റർ, വാഹന വാടക ഇനങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിരുന്നു. ഇതേച്ചൊല്ലി സംസ്ഥാന ട്രഷററും സെക്രട്ടറിയും തമ്മിൽ പാർട്ടി ഓഫീസിൽ വെച്ച് കടുത്ത വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നു. ആരോപണവിധേയയായ വനിതാ സെക്രട്ടറിയുടെ അക്കൗണ്ട് വിവരങ്ങൾ അടക്കം ശേഖരിച്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, അവരുടെ വിശദീകരണം കണക്കിലെടുത്ത് തത്കാലം നടപടി വേണ്ടെന്ന നിലപാടിലായിരുന്നു നേതൃത്വം.
കൊടകര വിവാദത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുലർത്താൻ ഇത്തവണ ക്വട്ടേഷൻ വിളിച്ചാണ് ബി.ജെ.പി എല്ലാ ഇടപാടുകളും നടത്തിയിരുന്നത്. എന്നിട്ടും തട്ടിപ്പ് നടന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി, സെക്രട്ടറി, ട്രഷറർ, ഓഫീസ് സെക്രട്ടറി എന്നിവരാണ് കരാറുകൾ ഉറപ്പിച്ചത്. കേരള നേതൃത്വം 1.75 കോടി രൂപയ്ക്ക് പ്രചാരണ സാമഗ്രികൾ വാങ്ങാൻ നൽകിയ കരാറിലാണ് അഴിമതി ആരോപണം. കൊടികൾ വിതരണം ചെയ്ത ഉത്തരേന്ത്യൻ സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ ചില ബി.ജെ.പി നേതാക്കളുടെ ബിനാമി സ്ഥാപനമാണെന്ന് വ്യക്തമായതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടിയിരിക്കുകയാണ്. മറ്റ് ക്വട്ടേഷനുകൾ കണ്ടതിനുശേഷം, ഇവർ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് കരാർ ഒപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
ഈ കരാർ ഉറപ്പിച്ച സമയത്ത് തന്നെ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ഒരു ദേശീയ നേതാവിന്റെ നിർദേശപ്രകാരം മറ്റൊരു സ്ഥാപനം 2 കോടി രൂപയുടെ കൊടികൾ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ തുക കൂടുതലാണെന്ന് പറഞ്ഞ് സംസ്ഥാന നേതൃത്വം ആദ്യം ഇതിന്റെ പണം നൽകിയില്ല. പിന്നീട് ഒരു പ്രമുഖ നേതാവ് ഇടപെട്ടാണ് ഈ തുക കൈമാറിയത്. നിലവിൽ ഈ കൊടികൾ ഉപയോഗിക്കാതെ പലയിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഈ ഫണ്ട് തട്ടിപ്പ് പരാതി അന്വേഷിക്കാൻ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവരടങ്ങുന്ന കമ്മീഷനെ പാർട്ടി നിയോഗിച്ചു. ആരോപണവിധേയയായ സംസ്ഥാന സെക്രട്ടറിയിൽ നിന്ന് കമ്മീഷൻ ഇതിനോടകം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.