പരസ്യപ്പേര് മുറുകുന്നു; തോൽവിയെക്കുറിച്ചുള്ള പരസ്യചർച്ചകൾ വിലക്കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങളെക്കുറിച്ചുള്ള പരസ്യചർച്ചകൾക്ക് സിപിഎം നേതൃത്വം വിലക്കേർപ്പെടുത്തി. തോൽവി സംബന്ധിച്ച ആഭ്യന്തര വിലയിരുത്തലുകൾ മാധ്യമങ്ങളിലും പൊതുവേദികളിലും വൻ വിവാദങ്ങൾക്കും ഭിന്നതകൾക്കും വഴിവെച്ച സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അടിയന്തര ഇടപെടൽ. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട ആഭ്യന്തര കാര്യങ്ങൾ അവിടെത്തന്നെ ഒതുക്കണമെന്നും, ഇതിന്റെ പേരിൽ നേതാക്കൾ തമ്മിൽ ഇനി പരസ്യമായ വാദപ്രതിവാദങ്ങൾ പാടില്ലെന്നുമാണ് സെക്രട്ടേറിയറ്റിന്റെ കർശന തീരുമാനം.
തിരഞ്ഞെടുപ്പിലെ കനത്ത തോൽവി അവലോകനം ചെയ്തുകൊണ്ടുള്ള സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിഗമനങ്ങളുടെ ചുവടുപിടിച്ച് പാർട്ടിയിലെ പ്രമുഖ നേതാക്കൾ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പാർട്ടിപ്പത്രത്തിൽ ലേഖനമെഴുതിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ സമൂഹമാധ്യമത്തിലൂടെയും തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു. ഈ പരസ്യ നിലപാടുകൾ പാർട്ടിക്കുള്ളിലെ ഭിന്നത പുറത്തുകൊണ്ടുവന്നതോടെയാണ് നേതൃത്വം 'രക്ഷാപ്രവർത്തനത്തിന്' ഇറങ്ങിയത്.
ഇതിനുപുറമെ, അടുത്തിടെ നടന്ന 'ഇഎംഎസിന്റെ ലോകം' സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും പി. രാജീവും നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. പാർട്ടി പരാജയത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പരസ്യ സംവാദങ്ങളിലേക്ക് വഴിമാറുന്നത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇപ്പോൾ പാർട്ടി കർശനമായ തിരുത്തൽ നടപടിയിലേക്ക് കടന്നിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.