ട്രംപിനെ വധിക്കാൻ ഇറാന്റെ പുതിയ പദ്ധതി; മുന്നറിയിപ്പുമായി ഇസ്രായേൽ; ഇറാന്റെ എല്ലാ കൊലപാതക ലിസ്റ്റുകളിലും എന്റെ പേരുണ്ടെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ പദ്ധതി തയ്യാറാക്കിയതായി യു.എസിന് ഇസ്രായേലിന്റെ രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഇറാന്റെ കൊലപാതക ലിസ്റ്റുകളില്‍ ഒന്നാമത് തന്റെ പേരാണെന്ന് ഡൊണാള്‍ഡ് ട്രംപ് തന്നെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 'അമേരിക്കന്‍ പ്രസിഡന്റായ എന്നെ ഇല്ലാതാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇറാന്റെ എല്ലാ കൊലപാതക ലിസ്റ്റുകളിലും എന്റെ പേരുണ്ട്,' ട്രംപ് പറഞ്ഞു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.
ആണവനിലയങ്ങള്‍ ഉള്‍പ്പെടെ 170 കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം
ഇറാനിലെ ആണവനിലയങ്ങള്‍ ഉള്‍പ്പെടെ നൂറ്റെഴുപതിലധികം തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് അമേരിക്ക കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് മൂന്ന് ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയുടെ ഈ കടുത്ത കടന്നാക്രമണം. കഴിഞ്ഞ ദിവസത്തെ അമേരിക്കന്‍ ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സൈനിക നീക്കങ്ങളെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം
അമേരിക്കയുടെ കടന്നാക്രമണത്തിന് പിന്നാലെ ശക്തമായ പ്രതിരോധവും പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രത്യാക്രമണം തുടരുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പുതിയ ആക്രമണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ വാദം.
ഹോര്‍മുസ് കടലിടുക്കിലെ അവകാശവാദം തള്ളി യു.എസ്
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് തങ്ങളാണെന്ന ഇറാന്റെ വാദം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. മേയ് മാസം ആദ്യം മുതല്‍ ഇതുവരെ അമേരിക്കന്‍ സുരക്ഷയോടെ എണ്ണൂറിലധികം കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോയതായി യു.എസ് സൈന്യം അറിയിച്ചു. അന്താരാഷ്ട്ര ജലപാതയിലൂടെ 38 കോടി ബാരല്‍ എണ്ണയാണ് ഇക്കാലയളവില്‍ യു.എസ് സംരക്ഷണയില്‍ കൊണ്ടുപോയതെന്നും അമേരിക്ക അവകാശപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.