കള്ളാടി മണ്ണിടിച്ചില്‍: പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം ഏഴായി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
വയനാട്: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി പ്രദേശത്തെ മീനാക്ഷി മലയിടിഞ്ഞുണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അതേസമയം ഇന്നത്തെ തിരച്ചലില്‍ പുഴയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു . തുരങ്കപാത നിർമാണ കരാർ ഏറ്റെടുത്ത ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരാണ് മരിച്ചവരെല്ലാം. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു.
ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി , ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ , ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. ചൊവ്വാഴ്ച മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ, ബിഹാർ സ്വദേശി ബികാഷ് കുമാർ, ഝാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. അതേസമയം ഇന്ന് കണ്ടെടുത്ത മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എൻ.ഡി.ആർ.എഫിന്റെ 70 അംഗ സംഘം, അഗ്നിശമന സേനയുടെ 110 പേർ, സംസ്ഥാന പോലീസിലെ നൂറോളം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വൻ സംഘമാണ് മീനാക്ഷി പുഴയുടെ ഇരുകരകളിലുമായി ആറ് കിലോമീറ്ററോളം ദൂരത്തിൽ തിരച്ചിൽ നടത്തുന്നത്. പന്ത്രണ്ടോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഒരേസമയം വിവിധ മേഖലകളിലെ മണ്ണ് നീക്കിയാണ് പരിശോധന.
ദുരന്ത മേഖല സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ തിരച്ചിൽ നടപടികൾ വിലയിരുത്തി. കനത്ത മഴ തുടരുന്നതിനാൽ മണ്ണ് മാറ്റുന്നത് വലിയ പ്രതിസന്ധിയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ മണ്ണ് നീക്കിയാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നിർമാണ സ്ഥലത്ത് അപകടകരമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യാൻ ജൂലൈ ഒന്നിന് കമ്പനിക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് മന്ത്രി വെളിപ്പെടുത്തി. എന്നാൽ പ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ദുരന്തത്തിൽ കൃത്യമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കും. പദ്ധതിയുടെ നിർമാണാനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.