ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് തീർക്കാൻ ഇംഗ്ലണ്ട്; പ്രതിരോധക്കോട്ട തകർക്കാൻ നോർവെ; മിയാമിയിൽ ഇന്ന് തീപാറും പോരാട്ടം
ലോകകപ്പിലെ ആവേശകരമായ മൂന്നാം ക്വാർട്ടർ പോരാട്ടത്തിൽ കിരീടപ്രതീക്ഷയുമായി എത്തുന്ന ഇംഗ്ലണ്ട് ഇന്ന് നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 2:30-നാണ് മത്സരത്തിന് കിക്കോഫാകുക. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കുകയാണ് ഹാരി കെയ്നും സംഘത്തിന്റെയും പ്രധാന ലക്ഷ്യം. പ്രീ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്.
മത്സരത്തിന് മുന്നോടിയായി നോർവെയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. "ശക്തരായ ഇംഗ്ലണ്ടിനെതിരെ ഞങ്ങൾ ജയിക്കാൻ നേരിയ സാധ്യത മാത്രമേയുള്ളൂ" എന്നായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. എന്നാൽ, ടൂർണമെന്റിലെ 'കറുത്ത കുതിരകളായി' കുതിക്കുന്ന നോർവെ, തങ്ങളുടെ മേലുള്ള സമ്മർദ്ദം ഒഴിവാക്കാൻ പ്രയോഗിച്ച തന്ത്രപരമായ അതിവിനയമാണിതെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ആറ് പതിറ്റാണ്ടായി കൈവിട്ടുനിൽക്കുന്ന തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് ഇനി ഇംഗ്ലണ്ടിന് മൂന്ന് വിജയങ്ങളുടെ ദൂരം മാത്രമാണുള്ളത്.
നായകൻ ഹാരി കെയ്‌നും യുവ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമും ചേരുന്ന സഖ്യത്തിലാണ് ഇംഗ്ലണ്ടിന്റെ സർവ്വ പ്രതീക്ഷകളും. ടൂർണമെന്റിൽ ഇംഗ്ലണ്ട് ഇതുവരെ നേടിയ 11 ഗോളുകളിൽ 10-ഉം ഈ സഖ്യത്തിന്റെ വകയായിരുന്നു. സഹ-ആതിഥേയരായ മെക്സിക്കോയെ കടുത്ത പോരാട്ടത്തിനൊടുവിൽ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്. എന്നാൽ ടീമിന്റെ പ്രതിരോധനിര കടുത്ത പ്രതിസന്ധിയിലാണ്. കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും ഇംഗ്ലണ്ട് ഗോൾ വഴങ്ങിയിരുന്നു. പരിക്കിന്റെ ആശങ്കകളും ഇംഗ്ലീഷ് നിരയെ അലട്ടുന്നുണ്ട്.
നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നോർവെ ഇത്തവണ ലോകകപ്പ് കളിക്കാനെത്തിയത്. എതിരാളികളുടെ തന്ത്രങ്ങൾക്കനുസരിച്ച് കളി മാറ്റുന്ന ശൈലിയാണ് അവർ പുറത്തെടുക്കുന്നത്. ഇംഗ്ലണ്ടിന് ഹാരി കെയ്ൻ ഉണ്ടെങ്കിൽ തങ്ങൾക്ക് വലകാക്കാൻ മികച്ച ഫോമിലുള്ള ഗോൾകീപ്പർ ഓറിയൻ നൈലൻഡുണ്ടെന്ന് നോർവെ ഓർമ്മിപ്പിക്കുന്നു. ഇംഗ്ലണ്ടിന്റെ ദുർബലമായ പ്രതിരോധ നിരയെ എർലിങ് ഹാലണ്ടിന്റെ അസാധാരണ വേഗതയും കരുത്തും ഉപയോഗിച്ച് തകർത്തെറിയാമെന്നാണ് നോർവീജിയൻ കോച്ചിന്റെ കണക്കുകൂട്ടൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.