കെസിഎൽ താരലേലം നാളെ; അങ്കത്തട്ടിൽ 156 ക്രിക്കറ്റ് പ്രതിഭകൾ; ലേലം നിയന്ത്രിക്കാൻ ചാരു ശർമ്മയെത്തും
കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ താരലേലം നാളെ (ശനിയാഴ്ച) തിരുവനന്തപുരത്തെ 'ദി ലീലാ റാവിസ്' ഹോട്ടലിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേല നടപടികൾക്ക് ഐപിഎല്ലിലും അന്താരാഷ്ട്ര തലത്തിലും ലേലം നിയന്ത്രിച്ച് പ്രശസ്തനായ ഓക്ഷനിയർ ചാരു ശർമ്മയാണ് നേതൃത്വം നൽകുന്നത്. ലേലത്തിന് ശേഷം വൈകുന്നേരം 6 മണിക്ക് കെ.സി.എ ഭാരവാഹികൾ മാധ്യമങ്ങളെ കാണും. ആരാധകർക്കായി ലേലത്തിന്റെ തത്സമയ സംപ്രേഷണം ജിയോ ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും.
156 പ്രതിഭകൾക്കായി ആറ് ഫ്രാഞ്ചൈസികൾ നേർക്കുനേർ
കൗമാര പ്രതിഭകൾ മുതൽ മുൻനിര രഞ്ജി ട്രോഫി താരങ്ങൾ വരെ അണിനിരക്കുന്ന ഇത്തവണത്തെ ലേലപ്പട്ടികയിൽ ആകെ 173 കളിക്കാരാണുള്ളത്. ഇതിൽ വിവിധ ഫ്രാഞ്ചൈസികൾ തങ്ങളുടെ പ്രിയപ്പെട്ട 17 താരങ്ങളെ ഇതിനകം തന്നെ നിലനിർത്തിക്കഴിഞ്ഞു (റിട്ടൻഷൻ). ഏരീസ് കൊല്ലം സെയിലേഴ്സ്, തൃശൂർ ടൈറ്റൻസ് എന്നിവർ 4 താരങ്ങളെ വീതവും, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാൺഡ്രം റോയൽസ് എന്നിവർ 3 താരങ്ങളെ വീതവും നിലനിർത്തിയപ്പോൾ കൊച്ചി ബ്ലൂ ടൈഗേഴ്സ് 2 പേരെയും ആലപ്പി റിപ്പിൾസ് ഒരു താരത്തെയുമാണ് ഒപ്പം നിർത്തിയത്. ബാക്കിയുള്ള 156 പ്രതിഭകളെ സ്വന്തമാക്കാനാണ് ആറ് ഫ്രാഞ്ചൈസികളും നാളെ തന്ത്രങ്ങളുമായി ലേലഹാളിൽ നേർക്കുനേർ വരുന്നത്. ലേലത്തിൽ ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവഴിക്കാനാകുക. ടീമിൽ കുറഞ്ഞത് 16 ഉം പരമാവധി 20 താരങ്ങളെ വരെയും ഉൾപ്പെടുത്താം.
അടിസ്ഥാന വിലയും മൂന്ന് കാറ്റഗറികളും
കളിക്കാരുടെ പരിചയസമ്പത്തും മികവും കണക്കിലെടുത്ത് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്:
'എ' കാറ്റഗറി (അടിസ്ഥാന വില: 3 ലക്ഷം രൂപ): ബിസിസിഐയുടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ മത്സരങ്ങൾ കളിച്ച പരിചയസമ്പന്നരായ മുൻനിര താരങ്ങൾ.
'ബി' കാറ്റഗറി (അടിസ്ഥാന വില: 1.5 ലക്ഷം രൂപ): അണ്ടർ 19, അണ്ടർ 23 സംസ്ഥാന വിഭാഗങ്ങളിൽ തിളങ്ങിയ യുവതാരങ്ങൾ.
'സി' കാറ്റഗറി (അടിസ്ഥാന വില: 75,000 രൂപ): ജില്ലാ-സോണൽ-കെസിഎ ടൂർണ്ണമെന്റുകളിൽ മികവ് തെളിയിച്ച വളർന്നുവരുന്ന പ്രതിഭകൾ.
കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രക്കുതിപ്പ്
മൂന്നാം സീസണിലേക്ക് കടക്കുമ്പോൾ ഇന്ത്യയിലെ തന്നെ മുൻനിര ലീഗുകളിൽ ഒന്നായി മാറാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാം സീസണിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ 1,30,40,000 പേരും മത്സരങ്ങൾ തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിന് (TNPL) കഴിഞ്ഞ വർഷം 2,00,54,000 കാഴ്ചക്കാരും, കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗിന് 2,10,00,000 കാഴ്ചക്കാരും മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കെസിഎല്ലിന്റെ ഈ സ്വപ്നതുല്യമായ കുതിപ്പ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.