ബിജെപിയിലെ ഫണ്ട് തിരിമറിയില്‍ നേതാക്കള്‍ തെറിച്ചേക്കും; നടപടിക്കൊരുങ്ങി സംസ്ഥാന അദ്ധ്യക്ഷൻ
നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുകളുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് കേരള ബിജെപിയിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. പാർട്ടിയിലെ പ്രമുഖ ഭാരവാഹികൾ ഉൾപ്പെട്ട അഴിമതി ആരോപണങ്ങളിൽ, കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദേശപ്രകാരം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുത്തൽ നടപടികൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഴിമതിയിൽ പങ്കുള്ള നേതാക്കളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കാനാണ് നീക്കം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു കോടി കൊടികൾ നിർമ്മിക്കാനായി അനുവദിച്ച മൂന്നരക്കോടി രൂപയുടെ കരാറിലാണ് പ്രധാനമായും വെട്ടിപ്പ് നടന്നത്. കേന്ദ്ര നേതൃത്വം നൽകുന്ന കൊടികൾ ലഭിക്കാൻ വൈകിയ സാഹചര്യം മുതലെടുത്ത്, പാർട്ടിയിലെ ചില നേതാക്കൾ ഒരു തട്ടിക്കൂട്ട് സ്വകാര്യ കമ്പനി രൂപീകരിച്ച് കരാർ സ്വന്തമാക്കുകയായിരുന്നു. ഈ ഇടപാടിലൂടെ ഒരു സംസ്ഥാന സെക്രട്ടറിയും യുവമോർച്ച നേതാവും ചേർന്ന് 54 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന് പാർട്ടി ട്രഷറർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേസമയം, പിന്നീട് കേന്ദ്രം അയച്ച കൊടികൾ ഒന്നിനും ഉപയോഗിക്കാതെ പാർട്ടി ഓഫീസിൽ കെട്ടിക്കിടക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൊടി നിർമ്മാണത്തിന് പുറമെ ഹെലികോപ്റ്റർ, വാഹന വാടക ഇനങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പരാതിയുണ്ട്. പ്രചാരണത്തിനായി മൂന്ന് ഹെലികോപ്റ്ററുകൾ 136 മണിക്കൂർ പറക്കാൻ കരാർ നൽകിയെങ്കിലും ആകെ ഉപയോഗിച്ചത് 42 മണിക്കൂർ മാത്രമാണ്. കൂടാതെ, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത 200 കാറുകളിൽ പകുതി പോലും ഉപയോഗിക്കാതെ, വ്യാജ ട്രിപ്പ് ഷീറ്റുകൾ നിർമ്മിച്ച് ഒരുകോടിയോളം രൂപ തട്ടിയെടുത്തതായും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കിയതിലും വലിയ അഴിമതി ആരോപണമാണ് ഉയരുന്നത്.
സാമ്പത്തിക ആരോപണങ്ങൾ നേരിടുന്ന സംസ്ഥാന സെക്രട്ടറി, മേഖല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്താൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പാർട്ടി പുനസംഘടനയിൽ ഇവർക്ക് യാതൊരു ഭാരവാഹിത്വവും നൽകില്ല. ഇതിനുപുറമെ, തിരുവിതാങ്കൂർ സഹകരണസംഘത്തിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മറ്റൊരു സംസ്ഥാന സെക്രട്ടറിക്കും സ്ഥാനം നഷ്ടമായേക്കും. അഴിമതിക്കാരെ സംരക്ഷിക്കുന്നവർക്കെതിരെയും പാർട്ടിക്കുള്ളിൽ ഇപ്പോൾ പ്രതിഷേധം ശക്തമാണ്.
അച്ചടക്ക നടപടികൾ പാർട്ടിയുടെ പൂർണ്ണമായും ആഭ്യന്തരമായ കാര്യമാണെന്നും അത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്ന ഒന്നല്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. എന്നാൽ, ബിജെപിയിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ എത്തിയ അധ്യക്ഷന്, അദ്ദേഹത്തിന്റെ കാലയളവിൽ തന്നെ ഇത്രയും വലിയ അഴിമതി ആരോപണങ്ങൾ ഉയർന്നത് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രമക്കേടിൽ പങ്കുള്ളവരെ ഉടൻ തന്നെ ചുമതലകളിൽ നിന്ന് ഒഴിവാക്കുമെന്ന വിവരം അദ്ദേഹം കോർ കമ്മിറ്റി അംഗങ്ങളെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.