വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക് ,ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾക്ക് തുടക്കം
തിരുവനന്തപുരം: ട്രാൻഷിപ്മെന്റ് തുറമുഖമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന വിഴിഞ്ഞം തുറമുഖം ഇനി സമ്പൂർണ രാജ്യാന്തര കയറ്റുമതി–ഇറക്കുമതി (എക്സിം) കേന്ദ്രമായി മാറുന്നു. ഓഗസ്റ്റ് 18 മുതൽ തുറമുഖത്തിൽ പൂർണ എക്സിം പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 'മിഷൻ സമുദ്ര' ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ സമുദ്ര സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനൊപ്പം മിഷൻ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.
വാണിജ്യ പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടിഇയു (TEU) കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ആഗോള മാരിടൈം ഹബ്ബെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് എക്സിം സേവനങ്ങൾ ആരംഭിക്കുന്നത്. ഇതോടെ വിഴിഞ്ഞം സമ്പൂർണ കയറ്റുമതി–ഇറക്കുമതി കവാടമായി മാറും.
എക്സിം സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുകയും കയറ്റുമതിയുടെ മത്സരക്ഷമത വർധിക്കുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. വിഴിഞ്ഞത്ത് എക്സിം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന പദ്ധതിയായ 'മിഷൻ സമുദ്ര'യുടെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ രാജ്യത്തെ പ്രമുഖ മാരിടൈം–ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.