ആർടിഒ സേവനങ്ങളിൽ വൻ മാറ്റം; വാഹന പരിശോധനയ്ക്ക് ഇനി ഓഫീസ് പരിധിയില്ല
തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പിൽ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള നിരവധി പരിഷ്കാരങ്ങൾക്ക് ധാരണയായി. ഒരു ആർടിഒ ഓഫിസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് സംസ്ഥാനത്തെ മറ്റ് ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും വാഹന പരിശോധന (ടെസ്റ്റിങ്) നടത്താൻ അനുമതി നൽകാൻ തീരുമാനമായി. വാഹന, ഗതാഗത മേഖലകളിലെ സംഘടനകളുമായി മന്ത്രി സി.പി. ജോൺ നടത്തിയ ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്.
സംസ്ഥാനത്തിന് പുറത്തേക്ക് എൻഒസി (No Objection Certificate) എടുത്ത് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ട് നിർബന്ധമാക്കുന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കും. പകരം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) വെബ്സൈറ്റിൽ നിന്നുള്ള രേഖ മതിയാകും. ടാക്സി തൊഴിലാളികൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ കേരള സവാരി ആപ്പ് പരിഷ്കരിക്കാനും തീരുമാനിച്ചു. പരിവഹൻ പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേരളത്തിനായി പ്രത്യേക സെർവർ അനുവദിക്കണമെന്നുമുള്ള ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
ലേണേഴ്സ് ലൈസൻസ് പരീക്ഷയുമായി ബന്ധപ്പെട്ട നടപടികളും ലളിതമാക്കും. ജനനത്തീയതിയും മേൽവിലാസവും തെളിയിക്കുന്നതിനായി ഏകീകൃത രേഖാ പരിശോധനാ നടപടിക്രമം നടപ്പാക്കും. മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലെ പൊതുജന സന്ദർശന സമയത്തിലും മാറ്റം വരും. നിലവിൽ ഉച്ചവരെയുള്ള സന്ദർശക സമയത്തിന് പുറമെ വൈകിട്ട് 4 മുതൽ 5 വരെ കൂടി സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
ഇതിനു പുറമേ, ഇതര സംസ്ഥാനങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ പോകുന്നവർക്ക് കൂടുതൽ നിലവാരമുള്ള ഡ്രൈവിങ് ലൈസൻസ് ക്വാളിറ്റി പ്രിന്റ് ലഭ്യമാക്കാനും തീരുമാനമായി.വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും കൂടുതൽ സൗകര്യപ്രദമായ സേവന സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.