തേങ്ങയ്ക്ക് തീപിടിച്ച വില; കേരളത്തിൽ നാളികേരത്തിന് മൊത്തവില 54 രൂപ വരെ
പാലക്കാട്: തമിഴ്നാട്ടിലെ കൊപ്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും നാളികേരവില കുതിച്ചുയരുന്നു. ഒരു ദിവസംകൊണ്ട് കിലോയ്ക്ക് നാല് രൂപ വർധിച്ച് നാളികേരത്തിന്റെ മൊത്തവില 52 മുതൽ 54 രൂപ വരെയായി. ചില്ലറ വിപണിയിൽ വില 60 രൂപ വരെ എത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാട്ടിൽ നിന്ന് പാലക്കാട്ടേക്കുള്ള തേങ്ങയുടെ വരവിൽ നേരിയ കുറവുണ്ടായതും വില ഉയരാൻ കാരണമായി. തമിഴ്നാട്ടിലെ കൊപ്ര വ്യാപാരികൾ കിലോയ്ക്ക് 50 രൂപ നിരക്കിലാണ് തെങ്ങിൻതോപ്പുകളിൽ നിന്ന് നാളികേരം ശേഖരിക്കുന്നത്. ഇതിലും ഉയർന്ന വില നൽകിയാൽ മാത്രമേ കേരള വ്യാപാരികൾക്ക് അവിടെ നിന്ന് തേങ്ങ ലഭിക്കുന്ന സാഹചര്യമുള്ളൂ.
തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമല, അവിനാശി മേഖലകളിൽ നിന്നാണ് പാലക്കാട് വഴി കേരളത്തിലേക്ക് പ്രധാനമായും തേങ്ങ എത്തുന്നത്. അതേസമയം, പാലക്കാട് ജില്ലയ്ക്കുള്ളിൽ നിന്നുള്ള നാളികേര വരവ് കുറവാണ്.
രാമായണമാസവും ഓണക്കാലവും; ആവശ്യകത ഉയരും
രാമായണമാസം ആരംഭിച്ചതോടെ നാളികേരത്തിന്റെ വിൽപനയിൽ വർധനയുണ്ടായിട്ടുണ്ട്. ഓണക്കാലം കൂടി അടുത്തതോടെ ആവശ്യകത ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഇതോടെ വില നിലവിൽ ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.
ഏപ്രിൽ പകുതിക്ക് ശേഷം പാലക്കാട് വിപണിയിൽ നാളികേരവില 50 രൂപയ്ക്ക് മുകളിലേക്ക് പോയിരുന്നില്ല. ഒരു ഘട്ടത്തിൽ മൊത്തവില കിലോയ്ക്ക് 35 രൂപ വരെ താഴ്ന്നിരുന്നു. നിലവിലെ വിലക്കയറ്റം കർഷകർക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും വിപണിയിലെ വർധന ഉപഭോക്താക്കളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.