ക്രിസ്റ്റഫർ നോളന്റെ 'ഒഡീസി': ക്യാമറ കൊണ്ട് വെള്ളിത്തിരയിലെഴുതിയ ഒരു വിഷ്വൽ ഇതിഹാസം
ട്രോജന്‍ യുദ്ധത്തിനുശേഷം സ്വന്തം നാടും പ്രിയപ്പെട്ടവരെയും തേടി ഒഡീസിയൂസ് നടത്തുന്ന മഹായാത്രയുടെ കഥ പറയുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍ നോളന്റെ 'ഒഡീസി'. ബിസി എട്ടാം നൂറ്റാണ്ടില്‍ ഹോമറെഴുതിയ ആ ഇതിഹാസ കാവ്യത്തിന് ലോകസിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ നല്‍കിയ അത്യാധുനിക ദൃശ്യവിരുന്നാണിത്. അവിശ്വസനീയമെന്ന് തോന്നാവുന്ന പുരാണ സംഭവങ്ങളെപ്പോലും പ്രേക്ഷകന് യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന 'മേക്ക് ബിലീഫ്' തന്ത്രം നോളന്‍ ഇതില്‍ അതിമനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു.
ചോര ചീറ്റുന്ന രംഗങ്ങളോ ചെകിടടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോ പ്രതീക്ഷിച്ച് തിയേറ്ററില്‍ കയറുന്നവരെ നിരാശപ്പെടുത്തുന്ന, തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയാണ് ഈ ചിത്രം സമ്മാനിക്കുന്നത്. യുദ്ധവിജയത്തിന്റെ ലഹരിയല്ല, മറിച്ച് യുദ്ധം അവശേഷിപ്പിക്കുന്ന കുറ്റബോധവും ആത്മസംഘര്‍ഷങ്ങളുമാണ് നോളന്‍ ഒഡീസിയൂസിലൂടെ വരച്ചുകാട്ടുന്നത്.
മലയാളികള്‍ ഇന്ത്യന്‍ ഇതിഹാസമായ രാമായണം വായിച്ചു തുടങ്ങുന്ന അതേ കര്‍ക്കടകം ഒന്നിന് ഗ്രീക്ക് ഇതിഹാസമായ ഒഡീസി തീയറ്ററിലെത്തിയത് ആകസ്മികമായിരിക്കാം. ഇവിടെയും ഒഡീസിയൂസ് യുദ്ധനായകന്‍ മാത്രമല്ല. ദുഃഖിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ്. ഒരു ഭര്‍ത്താവാണ്. ഒരു പിതാവാണ്.
'ഓപ്പണ്‍ഹൈമറി'ലൂടെ ഓസ്‌കാര്‍ വാരിക്കൂട്ടിയ ശേഷം നോളന്‍ ഒരുക്കിയ ഈ ചിത്രം സിനിമയെന്നാല്‍ വെറും ഗ്രാഫിക്‌സ് മാന്ത്രികതയല്ലെന്ന് വീണ്ടും തെളിയിക്കുന്നു. സാങ്കേതികവിദ്യ കഥപറച്ചിലിന് തടസ്സമാകാത്ത രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഐമാക്‌സ് 70 എം.എം (IMAX 70mm) ക്യാമറയില്‍, ഡിജിറ്റലിന് പകരം പരമ്പരാഗത ഫിലിമിലാണ് ചിത്രം പൂര്‍ണ്ണമായും ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകള്‍ക്ക് 610 കിലോമീറ്റര്‍ നീളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിയേറ്ററിലെ വിശാലമായ സ്‌ക്രീനില്‍ മാത്രം അനുഭവിച്ചറിയേണ്ട ഒന്നാണ് സിനിമയെന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഇത്താക്കയുടെ രാജാവായ ഒഡീസിയൂസിന്റെ ആത്മാവിനെ ആവാഹിച്ച മാറ്റ് ഡാമന്റെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇരുപത് വര്‍ഷത്തോളം പ്രിയപ്പെട്ടവന്റെ വരവിനായി കാത്തിരിക്കുന്ന പെനിലോപ്പിയായി ആന്‍ ഹാത്ത്വേ വിരഹവും പ്രണയവും മികച്ച രീതിയില്‍ സ്‌ക്രീനിലെത്തിച്ചു. 'അഥീന'യായി സെന്‍ഡയയും, 'കാലിപ്‌സോ' ആയി ചാര്‍ലിസ് തെറോണും, നിസ്സഹായനായ രാജകുമാരനായി ടോം ഹാളണ്ടും കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്.അനാവശ്യമായ ത്രില്ലടിപ്പിക്കുന്നതിനപ്പുറം, യുദ്ധങ്ങളും ചോരച്ചൊരിച്ചിലുകളും മനുഷ്യന് നല്‍കുന്ന വേദന എത്രമാത്രം വലുതാണെന്ന തിരിച്ചറിവ് നല്‍കുന്നിടത്താണ് 'ഒഡീസി' ഒരു ഇതിഹാസ ചലച്ചിത്രമായി മാറുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.