നവകേരള 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമം: എം.ആർ അജിത് കുമാറിന് സസ്‌പെൻഷൻ ഉടൻ
നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത. കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി നേരിട്ട് ഇടപെട്ടതിന്റെ നിർണായക തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തേക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള വിവരം.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചിരുന്നു. എന്നാൽ ഈ മർദനത്തെ അന്നത്തെ മുഖ്യമന്ത്രി 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. പിന്നീട് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കേസ് മുൻപ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്താൻ സമ്മർദ്ദം ചെലുത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവർ പൂർണ്ണമായും കുറ്റക്കാരാണെന്നും ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മർദന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ മറച്ചുവെച്ച് പ്രതികളായ പൊലീസുകാർക്ക് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കാൻ എ.ഡി.ജി.പി നേരിട്ട് ഇടപെട്ടുവെന്നാണ് കണ്ടെത്തൽ.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എസ്.പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി.ജി.പി) നേരിട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എ.ഡി.ജി.പിക്കെതിരെ അടിയന്തര അച്ചടക്ക നടപടിയെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.