Logo
Fri, Jul 17, 2026 • 07:55 AM
LIVE TV
Watch

No business videos available

No Middle East videos available

കാര്‍ഡിഫില്‍ കളി കൈവിട്ട് ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം; പരമ്പരയില്‍ ഒപ്പം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 17, 2026
1 min read
SHARE:
SAVE: Login to save

കാര്‍ഡിഫില്‍ കളി കൈവിട്ട് ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം; പരമ്പരയില്‍ ഒപ്പം

കാര്‍ഡിഫ്:  ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

133 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 99 റണ്‍സോടെ പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലീഷ് പടയുടെ വിജയശില്‍പ്പി. ഒരു റണ്‍സ് അകലെ റൂട്ടിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായെങ്കിലും, ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പമെത്തി (1-1). ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ തുടക്കം കനത്ത തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (0), ജേക്കബ് ബെത്തല്‍ (4) എന്നിവരെ ഇംഗ്ലണ്ടിന് നഷ്ടമായി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ട് ഒരറ്റം കാത്തുസൂക്ഷിച്ചതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു.

ഹാരി ബ്രൂക്ക് (16), സാം കറന്‍ (26), നായകന്‍ ജോസ് ബട്ലര്‍ (17) എന്നിവരെ കൂട്ടുപിടിച്ച് റൂട്ട് ഇന്നിങ്‌സ് പടുത്തുയര്‍ത്തി. എങ്കിലും മധ്യനിരയില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദം നിലനിര്‍ത്തിയിരുന്നു. 25.4 ഓവറില്‍ 125 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ ഇംഗ്ലണ്ട് പതറിയ ഘട്ടത്തിലാണ് വില്‍ ജാക്‌സ് (30) റൂട്ടിന് കൂട്ടായി എത്തിയത്. ഇരുവരും ചേര്‍ന്നുള്ള 72 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ജാക്‌സ് പുറത്തായ ശേഷം വാലറ്റക്കാരന്‍ ഗസ് ആറ്റ്കിന്‍സണെ (23*) കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ വിജയതീരത്തേക്ക് നയിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 48.3 ഓവറില്‍ 233 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായിരുന്നു. വിരാട് കോലിയുടെയും (65) ശ്രേയസ് അയ്യരുടെയും (66) പോരാട്ടവീര്യമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. രോഹിത് ശര്‍മ (26), നായകന്‍ ശുഭ്മാന്‍ ഗില്‍ (31) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കം നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്ക് മുന്നേറാന്‍ അവര്‍ക്കായില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (1) നിരാശപ്പെടുത്തി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച കോഹ്‌ലി - അയ്യര്‍ സഖ്യം 170 കടത്തി ഇന്ത്യക്ക് ശക്തമായ അടിത്തറ നല്‍കി. ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ നിയന്ത്രണം നഷ്ടമായി. വാലറ്റത്തെയും മധ്യനിരയെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 233 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ഗസ് ആറ്റ്കിന്‍സണും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10