മെസിയുടെ ‘ലക്കി’ റഫറി; അർജന്റീന-ഇംഗ്ലണ്ട് സെമിക്ക് ഇസ്മായിൽ എൽഫാത്ത്
അറ്റ്‌ലാന്റ: ലോകകപ്പ് സെമി ഫൈനലിലെ അർജന്റീന-ഇംഗ്ലണ്ട് പോരാട്ടത്തിന് റഫറിയായി മൊറോക്കൻ-അമേരിക്കൻ റഫറി ഇസ്മായിൽ എൽഫാത്തിനെ ഫിഫ നിയോഗിച്ചതോടെ ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവമായി. മത്സരത്തിന്റെ പ്രധാന റഫറിയായി എൽഫാത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീന ആരാധകർ ആവേശത്തിലായപ്പോൾ ഇംഗ്ലണ്ട് ആരാധകർ ആശങ്കയിലാണ്.
അതിന് പിന്നിലെ പ്രധാന കാരണം സൂപ്പർ താരം ലിയോണൽ മെസിയുടെ അപൂർവ റെക്കോർഡാണ്. ഇസ്മായിൽ എൽഫാത്ത് റഫറിയായോ മറ്റ് ഔദ്യോഗിക ചുമതലകളിലോ ഉണ്ടായിരുന്ന ഒരു മത്സരത്തിലും മെസിയുടെ ടീം ഇതുവരെ പരാജയപ്പെട്ടിട്ടില്ല. മെസി കളിച്ച അഞ്ച് മത്സരങ്ങളിലാണ് എൽഫാത്ത് റഫറി സംഘത്തിന്റെ ഭാഗമായിട്ടുള്ളത്. ഈ അഞ്ച് മത്സരങ്ങളിലും മെസി ഉൾപ്പെട്ട ടീമുകൾ വിജയം സ്വന്തമാക്കി. ഈ റെക്കോർഡ് പുറത്തുവന്നതോടെയാണ് ഇംഗ്ലണ്ട് ആരാധകരിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ ഫിഫയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. എന്നാൽ, എൽഫാത്തിന്റെ റഫറിയിങ് മത്സരഫലങ്ങളെ സ്വാധീനിച്ചതായി തെളിയിക്കുന്ന യാതൊരു വിവരങ്ങളും ലഭ്യമല്ല.
44കാരനായ ഇസ്മായിൽ എൽഫാത്ത് ഈ ലോകകപ്പിൽ നിയന്ത്രിക്കുന്ന നാലാമത്തെ മത്സരമാണ് അർജന്റീന-ഇംഗ്ലണ്ട് സെമി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാൻ-നെതർലൻഡ്സ് (2-2), സ്പെയിൻ-ഉറുഗ്വേ (1-0) മത്സരങ്ങളും നോക്കൗട്ട് ഘട്ടത്തിൽ ബ്രസീലിനെ നോർവേ അട്ടിമറിച്ച (2-1) മത്സരവും എൽഫാത്ത് നിയന്ത്രിച്ചിരുന്നു. അമേരിക്കക്കാരായ കോറി പാർക്കറും കൈൽ അറ്റ്കിൻസുമാണ് സെമി ഫൈനലിലെ അസിസ്റ്റന്റ് റഫറിമാർ.
മെസിയുടെ കരിയറിലെ ഏറ്റവും നിർണായക മത്സരങ്ങളിലും എൽഫാത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഖത്തറിൽ നടന്ന 2022 ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടിയപ്പോൾ എൽഫാത്ത് ഫോർത്ത് ഒഫീഷ്യലായിരുന്നു. കൂടാതെ, മെസി ഇന്റർ മിയാമിക്കായി നേടിയ ആദ്യ കിരീടമായ 2023 ലീഗ്സ് കപ്പ് ഫൈനൽ മത്സരത്തിനും റഫറിയായിരുന്നത് ഇസ്മായിൽ എൽഫാത്ത് തന്നെയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അർജന്റീന ആരാധകർ അദ്ദേഹത്തെ ‘മെസിയുടെ ലക്കി റഫറി’യായി വിശേഷിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.