ഫോക്ക്‌ലാൻഡ് തർക്കം ലോകകപ്പ് വേദിയിലേക്ക്; സെമിയിലെ ജയത്തിന് പിന്നാലെ അർജന്റീന ക്യാമ്പ് നിയമക്കുരുക്കിൽ; ഫിഫയുടെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചെങ്കിലും, ടീമിനെ കാത്തിരിക്കുന്നത് കനത്ത നിയമക്കുരുക്ക്. ഇംഗ്ലണ്ടുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള 'ഫോക്ക്‌ലാൻഡ് ദ്വീപ്' രാഷ്ട്രീയ തർക്കം കളിസ്ഥലത്തേക്ക് വലിച്ചിഴച്ച കളിസ്ഥലത്തെ പെരുമാറ്റദൂഷ്യത്തിന് അര്‍ജന്‍റീനക്കെതിരെ ഫിഫ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങുകയാണ്. മത്സരവിജയത്തിന് ശേഷം ഗാലറിയിൽ നിന്ന് ആരാധകർ കൈമാറിയ രാഷ്ട്രീയ ബാനർ വാങ്ങി അർജന്റീനൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും പരസ്യമായി മൈതാനത്ത് പ്രദർശിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ഇരുവരും മുൻപ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിനും മാഞ്ചസ്റ്റർ സിറ്റിക്കും വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.
'ലാസ് മാൽവിനാസ് സൺ അർജന്റീനാസ്' ബാനറും ഫിഫ നിയമങ്ങളും
'ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്' എന്ന് സ്പാനിഷിൽ (Las Malvinas son Argentinas) എഴുതിയ ബാനറാണ് താരങ്ങൾ മൈതാനത്ത് ഉയർത്തിയത്. കളിക്കളത്തിലോ കളിക്ക് ശേഷമുള്ള ഔദ്യോഗിക സമയത്തോ രാഷ്ട്രീയപരമോ, മതപരമോ, വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും (IFAB) കർശനമായി വിലക്കിയിട്ടുണ്ട്. താരങ്ങളുടെ ജേഴ്സിയിലോ മറ്റ് വസ്തുക്കളിലോ ഇത്തരം ഉള്ളടക്കങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനാൽ, വരാനിരിക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ താരങ്ങൾക്ക് വിലക്കോ അല്ലെങ്കിൽ കനത്ത പിഴയോ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ അർജന്റീനൻ ടീം നേരിടേണ്ടി വന്നേക്കാം.
ഫിഫയെ വെല്ലുവിളിച്ച് അർജന്റീന വൈസ് പ്രസിഡന്റ്
വിഷയം അന്താരാഷ്ട്ര കായികലോകത്ത് വലിയ നയതന്ത്ര ചർച്ചയായി മാറിയിരിക്കെ, ഫിഫയെ വെല്ലുവിളിച്ച് അർജന്റീന വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവൽ രംഗത്തെത്തിയത് വിവാദം വീണ്ടും കൊഴുപ്പിച്ചു. താരങ്ങൾ ബാനർ പിടിച്ചുനിൽക്കുന്ന ചിത്രം എക്സിൽ (X) പങ്കുവെച്ചുകൊണ്ട്, ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേത് മാത്രമാണെന്ന് അവർ കുറിച്ചു. കളിസ്ഥലത്തേക്ക് ആ ബാനറുകൾ കൊണ്ടുവരുന്നത് അവർ വിലക്കിയെങ്കിലും, അവ തങ്ങളുടെ ചോരയിലും നെഞ്ചിലുമാണ് കൊണ്ടുനടക്കുന്നതെന്ന കാര്യം അധികൃതർ മറന്നുപോയി എന്നും വിക്ടോറിയ വില്ലാറുവൽ തുറന്നടിച്ചു.
എന്താണ് 'ഫോക്‌ലാൻഡ്' തർക്കം?
അർജന്റീനയുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 480 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, നിലവിൽ ബ്രിട്ടന്റെ അധീനതയിലുള്ള ദ്വീപ് സമൂഹമാണ് ഫോക്ക്‌ലാൻഡ്. അർജന്റീനക്കാർ ഇതിനെ 'ലാസ് മാൽവിനാസ്' എന്നാണ് വിളിക്കുന്നത്. 19-ാം നൂറ്റാണ്ട് മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ഈ ദ്വീപിന്റെ പരമാധികാരത്തെച്ചൊല്ലി തർക്കമുണ്ട്. 1982-ൽ അർജന്റീനയിലെ സൈനിക ഭരണകൂടം ഈ ദ്വീപ് പിടിച്ചെടുക്കാൻ അധിനിവേശം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ ക്രൂരമായ 'ഫോക്ക്‌ലാൻഡ് യുദ്ധം' പൊട്ടിപ്പുറപ്പെട്ടു. 74 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ അർജന്റീന പരാജയപ്പെടുകയും 649 അർജന്റീന സൈനികർക്കും 255 ബ്രിട്ടീഷ് സൈനികർക്കും ജീവൻ നഷ്ടമാവുകയും ചെയ്തു. ഈ ചരിത്രപരമായ രാഷ്ട്രീയ വൈരാഗ്യമാണ് ഇപ്പോൾ ലോകകപ്പ് വേദിയിലും പ്രതിഫലിച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.