നിതിന്‍ രാജിന്റെ മരണം: പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍; ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി
അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞിട്ടും നീതി ലഭിക്കുന്നില്ലെന്ന് കാട്ടി മാതാപിതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു. കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ നിതിന്റെ അമ്മ സി.ആർ. ലത വി.ഡി. സതീശന് മുന്നിൽ പൊട്ടിക്കരഞ്ഞു. നിലവിലെ അന്വേഷണസംഘത്തിന്റെ അലംഭാവം മൂലമാണ് ഒന്നാം പ്രതിയായ ഡോക്ടർ റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നും അതിനാൽ അന്വേഷണ സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നിതിൻ രാജിന്റെ പിതാവ് വൈ. രാജനും അമ്മ ലതയും നിവേദനം നൽകിയത്. വിതുമ്പിയ അമ്മയെ കൈചേർത്തു പിടിച്ച് പ്രതിപക്ഷ നേതാവ് ആശ്വസിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, സണ്ണി കപിക്കാട് എന്നിവർക്കൊപ്പമാണ് നിതിന്റെ കുടുംബം എത്തിയത്. ഇവർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തും.
നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും, സമർഥരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര സ്വദേശിയായ നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. ഡോ. റാം നടത്തിയ ക്രൂരമായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നത്. എന്നാൽ, ഓൺലൈൻ ലോൺ ആപ്പ് ഇടപാടുകാരുടെ ഭീഷണിയും നിതിന്റെ ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിൽ നോയിഡയിൽ വെച്ച് ലോൺ ആപ്പ് സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിതിന്റെ മരണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന കോളജ് ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.