Logo
Thu, Jul 16, 2026 • 07:15 AM
LIVE TV
Watch

No business videos available

No Middle East videos available

അവസാന നിമിഷം വരെ സസ്‌പെന്‍സ്; 2 അസിസ്റ്റുമായി മെസി; ഇംഗ്ലീഷ് കോട്ട തകര്‍ത്ത് അര്‍ജന്റീനയുടെ രാജകീയ ഫൈനല്‍ എന്‍ട്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 16, 2026
1 min read
SHARE:
SAVE: Login to save

അവസാന നിമിഷം വരെ സസ്‌പെന്‍സ്; 2 അസിസ്റ്റുമായി മെസി; ഇംഗ്ലീഷ് കോട്ട തകര്‍ത്ത് അര്‍ജന്റീനയുടെ രാജകീയ ഫൈനല്‍ എന്‍ട്രി

അറ്റ്‌ലാന്റ: ഫുട്‌ബോള്‍ ലോകത്തെ ചിരവൈരികളുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. അറ്റ്‌ലാന്റയില്‍ നടന്ന ആവേശഭരിതമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അവസാന മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ലാറ്റിനമേരിക്കന്‍ കരുത്തര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ സ്‌പെയിനാണ് അര്‍ജന്റീനയുടെ എതിരാളികള്‍.സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മാന്ത്രിക അസിസ്റ്റുകളാണ് അര്‍ജന്റീനയ്ക്ക് തുണയായത്. 85-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസും, ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടീനസും നേടിയ ഹെഡ്ഡര്‍ ഗോളുകളാണ് ഇംഗ്ലണ്ടിന്റെ നെഞ്ച് തകര്‍ത്തത്.

ആദ്യപകുതിയില്‍ ഇരുടീമുകളും കടുത്ത പ്രതിരോധ ഊന്നിയുള്ള ഫൗളുകളുടെ കളിയാണ് പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ 30 മിനിറ്റില്‍ ഇരുടീമുകള്‍ക്കും ഒരൊറ്റ ഷോട്ട് പോലും ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല. ലോകകപ്പ് ചരിത്രത്തില്‍ 1966-ന് ശേഷം ആദ്യമായാണ് ഒരു മത്സരത്തില്‍ ആദ്യ അരമണിക്കൂര്‍ ഇരുടീമുകളും ഷോട്ടുകളൊന്നും എടുക്കാതെ കടന്നുപോകുന്നത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരുഭാഗത്തുനിന്നുമായി 19 ഫൗളുകള്‍ പിറന്നപ്പോള്‍ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും ഉണ്ടായിരുന്നില്ല.

രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. 55-ാം മിനിറ്റില്‍ മോര്‍ഗന്‍ റോഗേഴ്‌സ് നല്‍കിയ മനോഹരമായ ക്രോസ് സ്വീകരിച്ച് ആന്റണി ഗോര്‍ഡന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു (1-0). ഗോര്‍ഡന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോളായിരുന്നു ഇത്. എന്നാല്‍ ഗോള്‍ നേടിയതിന് ശേഷം ഇംഗ്ലണ്ട് ആക്രമണം പൂര്‍ണ്ണമായും ഉപേക്ഷിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇംഗ്ലീഷ് പരിശീലകന്‍ തോമസ് ടുഹല്‍ പ്രതിരോധ താരങ്ങളെ കളത്തിലിറക്കി ലീഡ് നിലനിര്‍ത്താന്‍ ശ്രമിച്ച പ്രത്യാക്രമണ തന്ത്രം ഒടുവില്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറി.

ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് മാറിയതോടെ അര്‍ജന്റീന നിരന്തരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയത് നായകന്‍ ലയണല്‍ മെസ്സിയായിരുന്നു. 85-ാം മിനിറ്റില്‍ മെസ്സി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് എന്‍സോ ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ ആണ് അര്‍ജന്റീനയുടെ വിജയഗോള്‍ പിറന്നത്. അലക്‌സിസ് മാക് അലിസ്റ്ററുടെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയ പന്ത് മെസ്സി വീണ്ടെടുത്തു. പ്രതിരോധ നിരയെ കബളിപ്പിച്ച് മെസ്സി നല്‍കിയ ലോബ് ക്രോസ് ലൗട്ടാരോ മാര്‍ട്ടീനസ് ഹെഡ്ഡറിലൂടെ വലയിലാക്കിയതോടെ അര്‍ജന്റീന ക്യാമ്പില്‍ വിജയനാദം മുഴങ്ങി.

1966-ന് ശേഷം ഒരു ലോകകപ്പ് ഫൈനല്‍ എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നമാണ് ഇതോടെ തകര്‍ന്നത്. സൂപ്പര്‍ താരങ്ങളായ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ക്ക് മത്സരത്തില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ മത്സരത്തിലെ തന്ത്രങ്ങളില്‍ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് ഇംഗ്ലണ്ട് മാനേജര്‍ തോമസ് ടുഹല്‍ മത്സരശേഷം പ്രതികരിച്ചു. 'ടീം അവരുടെ പരമാവധി നല്‍കി, ഞങ്ങള്‍ വിജയത്തിന് തൊട്ടടുത്തായിരുന്നു. ഇതൊരു മികച്ച മത്സരമായിരുന്നു,' ടുഹല്‍ പറഞ്ഞു.

1958, 1962 വര്‍ഷങ്ങളില്‍ പെലെയുടെ ബ്രസീല്‍ തുടര്‍ച്ചയായി ലോകകപ്പ് നേടിയതിന് ശേഷം, 64 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചരിത്ര നേട്ടത്തിനൊപ്പമെത്താന്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും ഇനി ഒരു വിജയത്തിന്റെ ദൂരം കൂടിയേയുള്ളൂ.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10