ഡാളസില്‍ സ്പാനിഷ് വിപ്ലവം; ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ലോകകപ്പ് ഫൈനലിൽ
ഡാളസ്: ഫിഫ ലോകകപ്പ് 2026-ന്റെ ആദ്യ സെമിഫൈനലില്‍ വമ്പന്മാരായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. ടെക്‌സാസിലെ ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍, ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന ഫ്രഞ്ച് പടയെ തന്ത്രപരമായി നിഷ്പ്രഭരാക്കിക്കൊണ്ടാണ് ലൂയിസ് ഡി ലാ ഫുവെന്റെയുടെ സ്‌പെയിന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
മത്സരത്തിന്റെ ഒന്നാം പകുതിയില്‍ മിഖേല്‍ ഒയാര്‍സബാല്‍ നേടിയ പെനാല്‍റ്റി ഗോളും, രണ്ടാം പകുതിയില്‍ പെഡ്രോ പോറോയുടെ തകര്‍പ്പന്‍ ഫിനിഷിംഗുമാണ് സ്‌പെയിനിന് ചരിത്രവിജയം സമ്മാനിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ലോകകപ്പുകളില്‍ രണ്ടിലും ഫൈനലിലെത്തിയ ഫ്രാന്‍സിന്റെ സുവര്‍ണ്ണ കുതിപ്പിനാണ് ഡാളസില്‍ വിരാമമായത്.
വ്യക്തിഗത മികവുകളാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരികളായ ആക്രമണനിരയുമായി എത്തിയ ഫ്രാന്‍സിനെ, പന്തിന്‍മേലുള്ള പൂര്‍ണ്ണ നിയന്ത്രണം കൊണ്ടാണ് സ്‌പെയിന്‍ പൂട്ടിക്കെട്ടിയത്. കിലിയന്‍ എംബാപ്പെ, ഉസ്മാനെ ഡെംബെലെ, മൈക്കല്‍ ഒലീസ് എന്നിവരടങ്ങുന്ന ഫ്രഞ്ച് ത്രയത്തിന് സ്പാനിഷ് പ്രതിരോധത്തെ ഭേദിക്കാന്‍ ആവശ്യമായ ഇടങ്ങള്‍ കണ്ടെത്താനായില്ല.
മത്സരത്തിന്റെ 22-ാം മിനിറ്റില്‍ സ്‌പെയിനിന്റെ കൗമാര താരം ലാമിന്‍ യമാലിന്റെ മികച്ച മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിനുള്ളിലേക്ക് കുതിച്ച യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്ക് എടുത്ത മിഖേല്‍ ഒയാര്‍സബാല്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈക്ക് മൈനാനെ അനായാസം മറികടന്ന് പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും സ്‌പെയിന്‍ ആക്രമണം തുടര്‍ന്നു. 58-ാം മിനിറ്റില്‍ ഡാനി ഓല്‍മോയുമായി ചേര്‍ന്ന് നടത്തിയ മനോഹരമായ 'വണ്‍-ടു' പാസിനൊടുവില്‍ പെഡ്രോ പോറോ സ്‌പെയിനിന്റെ രണ്ടാം ഗോള്‍ നേടി ഫ്രാന്‍സിന്റെ തിരിച്ചുവരവ് സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലാമിന്‍ യമാല്‍ ഫ്രഞ്ച് വല വീണ്ടും കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.
മധ്യനിരയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം റൊഡ്രിയുടെ മാസ്മരിക പ്രകടനമാണ് സ്‌പെയിനിന്റെ വിജയത്തിന് അടിത്തറയിട്ടത്. 82 ടച്ചുകളും 59 വിജയകരമായ പാസുകളുമായി റൊഡ്രി മത്സരത്തിന്റെ വേഗത പൂര്‍ണ്ണമായും സ്‌പെയിനിന്റെ നിയന്ത്രണത്തിലാക്കി.
ദെഷാംപ്‌സ് യുഗത്തിന് കണ്ണീരോടെ അന്ത്യം
ഈ പരാജയത്തോടെ ഫ്രഞ്ച് ഫുട്‌ബോളിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന് നേതൃത്വം നല്‍കിയ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ 14 വര്‍ഷത്തെ പരിശീലക ജീവിതത്തിന് അന്ത്യമാവുകയാണ്. കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയിട്ടുള്ള മൂന്ന് ഇതിഹാസങ്ങളില്‍ ഒരാളായ ദെഷാംപ്‌സ് ഈ ടൂര്‍ണമെന്റോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന - ഇംഗ്ലണ്ട് സെമിഫൈനല്‍ വിജയികളെ സ്‌പെയിന്‍ നേരിടും. തോല്‍വി വഴങ്ങിയ ഫ്രാന്‍സിന് ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ കളിക്കാം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.