Logo
Mon, Jul 13, 2026 • 06:48 PM
LIVE TV
Watch

No business videos available

No Middle East videos available

ലോര്‍ഡ്സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ചരിത്ര ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 270 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ പെൺപുലികൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 13, 2026
1 min read
SHARE:
SAVE: Login to save

ലോര്‍ഡ്സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ചരിത്ര ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 270 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ പെൺപുലികൾ

ലണ്ടന്‍: ക്രിക്കറ്റിന്റെ ജന്മഗൃഹമായ ലോര്‍ഡ്‌സ് മൈതാനത്ത് ഐതിഹാസിക ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. വിഖ്യാതമായ മൈതാനത്ത് അരങ്ങേറിയ ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 270 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും പുതുചരിത്രം കുറിച്ചത്. ലോര്‍ഡ്‌സ് മൈതാനത്ത് ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ വനിതാ ടീമെന്ന റെക്കോര്‍ഡ് ഇനി നീലപ്പടയ്ക്ക് സ്വന്തം.

457 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഇംഗ്ലണ്ടിനെ കളിയിലെ അവസാന ദിനം വെറും 186 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 285 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ 170 റണ്‍സില്‍ ഒതുക്കിയതോടെ 115 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ കന്നി അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യസ്തിക ഭാട്ടിയയുടെ (113) പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഇതോടെ ലോര്‍ഡ്‌സ് മൈതാനത്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ വനിതാ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും യസ്തിക സ്വന്തം പേരില്‍ കുറിച്ചു.

തന്റെ 300-ാം അന്താരാഷ്ട്ര മത്സരം കളിച്ച വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി (83 & 70) നേടി മത്സരം അവിസ്മരണീയമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (58), ദീപ്തി ശര്‍മയും (57) തിളങ്ങിയപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ റിച്ച ഘോഷും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഇംഗ്ലീഷ് ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് വീഴ്ത്തിയ ക്രാന്തി ഗൗഡ് രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റും കൂടി വീഴ്ത്തി ആകെ വിക്കറ്റ് നേട്ടം 7ല്‍ എത്തിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ് സ്പിന്നര്‍ സ്‌നേഹ് റാണയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. സയാലി സത്ഗിരെ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടിന്നിങ്‌സുകളിലായി നാല് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

ഇംഗ്ലണ്ടിനായി രണ്ടിന്നിങ്‌സിലും അമി ജോണ്‍സ് (52 & 54) മാത്രമാണ് അല്പമെങ്കിലും പോരാട്ടവീര്യം പുറത്തെടുത്തത്. ക്യാപ്റ്റന്‍ നാറ്റ് സീവര്‍ (44), സോഫി എക്ലസ്റ്റന്‍ (50) എന്നിവരും പൊരുതിയെങ്കിലും മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ട് വലിയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10