പ്രതിപക്ഷ ഉപനേതാവ് വിഷയം: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സിപിഐ മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് പിണറായി വിജയന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉയർത്തിയത്.
‘താൻ തീരുമാനിക്കും, എല്ലാം ഞാനാണ്’ എന്ന ഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്ന് സത്യൻ മൊകേരി വിമർശിച്ചു. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനമാണെന്നും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികതയുടെ അഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ പൊതുലക്ഷ്യത്തിനായി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. അതിനാൽ ഏകപക്ഷീയമായ തീരുമാനങ്ങളും നിലപാടുകളും മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ല. ‘താൻ തീരുമാനിക്കും, എല്ലാം താനാണ്’ എന്ന സമീപനം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്നും മൊകേരി ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിലെ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ മുന്നോട്ടുവെച്ചത്. ഈ നിർദേശം വിവിധ തലങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് പ്രതിപക്ഷ നേതാവ് അതെല്ലാം മറികടന്ന് ഏകപക്ഷീയമായ പ്രസ്താവന നടത്തിയതെന്നും മൊകേരി ആരോപിച്ചു.
പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ കത്ത് നൽകേണ്ട താമസമേയുള്ളൂവെന്നും സിപിഎം നേതാവിനെ തന്നെ ആ സ്ഥാനത്തേക്ക് നിയമിക്കുമെന്നുമായിരുന്നു പിണറായി വിജയന്റെ വാർത്താസമ്മേളനത്തിലെ നിലപാട്.
എന്നാൽ പ്രതിപക്ഷ ഉപനേതാവിന്റെ നിയമനം ഒരു രാഷ്ട്രീയ വിഷയമാണെന്നും പ്രതിപക്ഷ നേതാവിന് സ്വന്തം നിലയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും മൊകേരി ലേഖനത്തിൽ വ്യക്തമാക്കി. സിപിഐയും സിപിഎമ്മും തമ്മിൽ വിഷയത്തിൽ ചർച്ചകൾ തുടരുകയാണ്. ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ പരിഗണനയിലുള്ള വിഷയവുമാണിത്.
‘കത്ത് കൊടുക്കുമെന്ന്’ പറയാൻ പിണറായി വിജയനെ പ്രേരിപ്പിച്ചത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്ന് വ്യക്തമാണെന്നും മൊകേരി വിമർശിച്ചു. തർക്കങ്ങൾ എൽഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തടസമാകരുതെന്ന ധാരണയിൽ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോൾ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകൾ പ്രഖ്യാപിക്കുന്നത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണോയെന്നും അദ്ദേഹം ചോദിച്ചു.
അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ നിലപാടുകളെയും സത്യൻ മൊകേരി ലേഖനത്തിൽ പ്രശംസിച്ചു. രാഷ്ട്രീയ ധാർമ്മിക വിഷയങ്ങളിൽ കോടിയേരി സ്വീകരിച്ച നിലപാടുകൾ കേരളം ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുന്നണി രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണെന്നും മൊകേരി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.