ബിവറേജസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സംഘത്തിനെതിരെ ശക്തമായ നടപടി: മന്ത്രി എം. ലിജു
തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോർപറേഷനിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. ഇത്തരത്തിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഘത്തിനെതിരെ മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും മന്ത്രി അറിയിച്ചു.
70,000 രൂപ നൽകിയാൽ ബിവറേജസ് കോർപറേഷനിൽ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സംഘം ആളുകളെ സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. തട്ടിപ്പുസംഘം സമീപിച്ച ചിലരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംഭവത്തിൽ വാഴക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഘത്തിൽ ഉൾപ്പെട്ട ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.
നിയമനങ്ങൾ പൂർണമായും സുതാര്യം
ബിവറേജസ് കോർപറേഷനിലെ മുഴുവൻ നിയമനങ്ങളും സുതാര്യമായും നിർദിഷ്ട മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായുമാണ് നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ചട്ടവിരുദ്ധമായി ഒരാൾക്കും സ്ഥാപനത്തിൽ ജോലി നൽകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്ന ഇത്തരം തട്ടിപ്പുസംഘങ്ങളുടെ വാഗ്ദാനങ്ങളിൽ ജനങ്ങൾ വീഴരുതെന്നും മന്ത്രി അഭ്യർഥിച്ചു. വ്യാജ ജോലി വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.തട്ടിപ്പിന് പിന്നിലുള്ള മുഴുവൻ സംഘത്തെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.