മെസി vs യമാൽ: ലോകകപ്പ് ഫൈനലിൽ സ്പെയിൻ - അർജന്റീന ക്ലാസിക് പോരാട്ടം; കാത്തിരിക്കുന്നത് കനത്ത കണക്കുതീർക്കൽ
മൂന്ന് രാജ്യങ്ങളിലെ 16 വേദികളിലായി 48 ടീമുകൾ മാറ്റുരച്ച 104 മത്സരങ്ങൾക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒരൊറ്റ പോരാട്ടത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പിന്റെ ബ്ലോക്ക്ബസ്റ്റർ ഫിനാലെയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ സ്പെയിനും നേർക്കുനേർ വരുന്നു. മെസിയുടെ നേതൃത്വത്തിൽ അർജന്റീനയും, മെസിയിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച ലമീൻ യമാലിന്റെ കരുത്തിൽ സ്പെയിനും കളത്തിലിറങ്ങുമ്പോൾ ആരാധകർക്ക് ഇതൊരു സ്വപ്ന ഫൈനലാണ്.
തുല്യശക്തികളുടെ പോരാട്ട ചരിത്രം
ലോകകപ്പ് വേദിയിൽ ഇരു ടീമുകളും ഇതിനു മുൻപ് നേർക്കുനേർ വന്നത് ഒരേയൊരു തവണ മാത്രമാണ്. അന്ന് അർജന്റീനയ്ക്കായിരുന്നു വിജയം. എന്നാൽ ചരിത്രത്തിൽ ഇന്നേവരെ അരങ്ങേറിയ മത്സരങ്ങൾ പരിശോധിച്ചാൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. വിവിധ ടൂർണമെന്റുകളിലും സൗഹൃദ മത്സരങ്ങളിലുമായി 14 തവണ ഏറ്റുമുട്ടിയപ്പോൾ 6 തവണ സ്പെയിനും 6 തവണ അർജന്റീനയും വിജയിച്ചു. രണ്ട് മത്സരങ്ങൾ സമനിലയിലായി. ഞായറാഴ്ച നടക്കുന്ന ഫൈനൽ ഇതിലൊരു ടീമിന് പരസ്പര കണക്കുകളിൽ മുൻതൂക്കം നേടാനുള്ള സുവർണ്ണാവസരമാണ്.
60 വർഷത്തെ ഇടവേള
ലോകകപ്പിൽ ഇരു ടീമുകളും ഇതിനു മുൻപ് നേർക്കുനേർ വന്നത് 1966 ലാണ്. അതിനുശേഷം നീണ്ട 60 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു ലോകകപ്പ് പോരാട്ടത്തിന് വേദിയൊരുങ്ങുന്നത്. നിലവിലെ സ്പാനിഷ് കോച്ച് ലൂയീസ് ഡെലഫ്യുന്റെയ്ക്ക് അന്ന് 5 വയസ്സ് മാത്രമായിരുന്നു പ്രായം. അർജന്റീന പരിശീലകൻ ലയണൽ സ്കലോനി ജനിക്കുന്നതിനും മുൻപായിരുന്നു ആ മത്സരം. വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ടീമുകളായതിനാൽ ഇരുവർക്കും പരസ്പരം കളിക്കാൻ കുറഞ്ഞ അവസരങ്ങളേ ലഭിച്ചിട്ടുള്ളൂ, അതിൽ ഭൂരിഭാഗവും സൗഹൃദ മത്സരങ്ങളുമായിരുന്നു.
പഴയ കണക്കുകളും പുതിയ മാറ്റങ്ങളും
അവസാനമായി 2018 ലെ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയെ 6-1 ന് തകർത്തുവിട്ട ചരിത്രമാണ് സ്പെയിന് പറയാനുള്ളത്. എന്നാൽ അതിനുശേഷം ഇരു ടീമുകളിലും കാതലായ മാറ്റങ്ങൾ സംഭവിച്ചു. അർജന്റീന രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫിഫ ലോകകപ്പും ഒരു ഫൈനലിസിമയും സ്വന്തമാക്കിയപ്പോൾ സ്പെയിൻ തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു യൂറോ കിരീടം ചേർത്തുവെച്ചു. ഈ ലോകകപ്പിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിൻ ഫൈനലിലെത്തിയത്. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അർജന്റീനയുടെ വരവ്.
ചരിത്ര നേട്ടങ്ങളുടെ പടിവാതിൽക്കൽ
അർജന്റീന തങ്ങളുടെ നാലാമത്തെ ലോകകിരീടമാണ് ലക്ഷ്യമിടുന്നത്. മുൻപ് ഇറ്റലിയും ബ്രസീലും മാത്രം കൈവരിച്ച നേട്ടം (തുടർച്ചയായി രണ്ട് തവണ ലോക ചാമ്പ്യന്മാരാകുക) സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമായി മാറാനാണ് 'ലാ സ്കലോനെറ്റകൾ' ശ്രമിക്കുന്നത്. മറുവശത്ത് 2010 ലെ ചാമ്പ്യന്മാരായ സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ കനക കിരീടമാണ് സ്വപ്നം കാണുന്നത്. മുൻപ് യൂറോ കപ്പും ലോകകപ്പും തുടർച്ചയായി നേടി അപൂർവ്വ ട്രിപ്പിൾ സ്വന്തമാക്കിയ ചരിത്രം ആവർത്തിക്കാനുള്ള അവസരമാണ് 'എസ്പാന്യകൾക്ക്' മുന്നിലുള്ളത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ (19) നേടിയ ടീമാണ് അർജന്റീനയെങ്കിൽ, വെറും ഒരു ഗോൾ മാത്രം വഴങ്ങി ഏറ്റവും മികച്ച പ്രതിരോധം കാഴ്ചവെച്ച ടീമാണ് സ്പെയിൻ.
ഗോളടിച്ചും ഗോളവസരങ്ങൾ ഒരുക്കിയും മൈതാനത്ത് മാന്ത്രികത നിറയ്ക്കുന്ന ലയണൽ മെസിയുടെ ആത്മധൈര്യവും, സ്പെയിനിന്റെ രാകിമിനുക്കിയ ടിക്കി-ടാക്ക ശൈലിയും നേർക്കുനേർ വരുമ്പോൾ കളി ആവേശപ്പൂരമാകും എന്നതിൽ സംശയമില്ല. ഇന്ത്യൻ സമയം ജൂലൈ 20 തിങ്കളാഴ്ച പുലർച്ചെ 12:30 ന് ന്യൂയോർക്കിലെ ന്യൂജേഴ്സി ഈസ്റ്റ് റഥർഫോർഡ് സ്റ്റേഡിയത്തിൽ വെച്ച് പന്തുരുളുമ്പോൾ കാൽപന്തുകളിയുടെ സിംഹാസനത്തിൽ ആര് മുത്തമിടുമെന്ന് ലോകം നെഞ്ചിടിപ്പോടെ കാത്തിരുന്ന് കാണും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.