'വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, നവവധുവിന് സ്വര്‍ണവും പട്ടുസാരിയും': വിജയ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചു; വമ്പന്‍ പ്രഖ്യാപനങ്ങൾ
വിജയ് സര്‍ക്കാരിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നിർണായക പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‍യുടെ നേതൃത്വത്തിൽ തത്വധിഷ്ഠിതമായ ഭരണമാണ് തമിഴ്‌നാട്ടിൽ നടക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസത്തിന് 8,393 കോടി രൂപയും ബജറ്റിൽ വകയിരുത്തി. 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കാൻ 300 കോടി രൂപയും, 10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന 'സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്' പദ്ധതിക്കായി 139 കോടി രൂപയും അനുവദിച്ചു.
ഡിജിറ്റൽ പഠനവും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും
കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിന് ഡിജിറ്റൽ പിന്തുണ നൽകാൻ ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന 'വെട്രി ലാപ്ടോപ്പ് പദ്ധതി' ബജറ്റിൽ പ്രഖ്യാപിച്ചു. സൗജന്യ താമസവും പഠനവും ഉറപ്പാക്കുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപ നീക്കിവെച്ചു. കൂടാതെ, മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി രൂപ ചെലവിൽ അഞ്ച് പുതിയ ഐ.ടി.ഐകളും ആരംഭിക്കും. അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് ധനമന്ത്രി കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു.
നവവധുവിന് സ്വർണവും സാരിയും; വൻജനക്ഷേമ പ്രഖ്യാപനങ്ങൾ
സ്ത്രീകൾക്കും ഗർഭിണികൾക്കുമായി വിപുലമായ ക്ഷേമപദ്ധതികളാണ് ബജറ്റിലുള്ളത്. നവവധുക്കൾക്ക് സർക്കാരിന്റെ സമ്മാനമായി ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്നതിനായി 812 കോടി രൂപ വകയിരുത്തി. ഗർഭിണികൾക്ക് സൗജന്യ ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കാൻ എല്ലാ ജില്ലകളിലും 23 കോടി രൂപ ചെലവിൽ പരിചരണകേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനുപുറമേ, 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീകളുടെ സുരക്ഷയ്ക്കായി ദ്രുത പ്രതികരണ സേനയും ഘട്ടങ്ങളായി നടപ്പിലാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനവും ബജറ്റ് ആവർത്തിക്കുന്നു.
അധിക വരുമാന മാർഗ്ഗങ്ങളും പ്രൊഫഷണൽ പരിശീലനവും
സംസ്ഥാനത്തിന്റെ കടബാധ്യത വർധിച്ച പശ്ചാത്തലത്തിൽ മദ്യ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താൻ സർക്കാർ തീരുമാനിച്ചു. ടെൻഡർ നടപടികൾ കൂടുതൽ സുതാര്യമാക്കും. വളർന്നുവരുന്ന ഇലക്ട്രിക് വാഹന മേഖല കണക്കിലെടുത്ത്, ഇ.വി സങ്കേതികവിദ്യയിൽ 22,500 മെക്കാനിക്കുകൾക്ക് പരിശീലനം നൽകുന്ന പദ്ധതിക്കായി മൂന്ന് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.