"ഹോട്ടലാക്കാൻ കൊള്ളാം, ആശുപത്രിയാക്കാൻ പറ്റില്ല": പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണത്തിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ച പത്തനാപുരം താലൂക്ക് ആശുപത്രി കെട്ടിടത്തിനെതിരേ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കൂറ്റൻ ബഹുനില മന്ദിരമാണെങ്കിലും ആശുപത്രി പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലാത്ത രീതിയിലാണ് പ്ലാനും നിർമാണവും തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിടം ഒരു ആശുപത്രിയാക്കാൻ കൊള്ളില്ലെന്നും സ്റ്റാർ ഹോട്ടലാക്കാനാണ് കൂടുതൽ അനുയോജ്യമെന്നും മന്ത്രി പരിഹസിച്ചു. നാല് ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കുന്നുണ്ടെങ്കിലും സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ സൗകര്യങ്ങൾക്കും മറ്റ് പ്രധാന രോഗനിർണയ വിഭാഗങ്ങൾക്കും മതിയായ സ്ഥലം നീക്കിവെച്ചിട്ടില്ല. നൂറിൽ താഴെ രോഗികളെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേ ഇതിലുള്ളൂ എന്നതും കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്ന കേന്ദ്രീകൃത ശീതീകരണസംവിധാനം (Centralized AC) വൈദ്യുതി ബില്ലിനത്തിൽ ലക്ഷങ്ങളുടെ അധികബാധ്യത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻകൽ അധികൃതരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കും
ആശുപത്രി കെട്ടിടത്തിന്റെ നിർമാണച്ചുമതലയുള്ള ഇൻകൽ (INKEL) അധികൃതരുമായി തിരുവനന്തപുരത്ത് വച്ച് ചർച്ച നടത്തുമെന്നും നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. കെട്ടിടത്തിലെ അനാവശ്യ സൗകര്യങ്ങൾ ഒഴിവാക്കി ലഭിക്കുന്ന തുക രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകാൻ ഉപയോഗിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്.
തീരമിടിയുന്നത് തടയാൻ സംരക്ഷണഭിത്തിയും അധിക ഫണ്ടും
കല്ലടയാറിന്റെ തീരത്ത് 96 കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന താലൂക്ക് ആശുപത്രിയുടെ 65 ശതമാനം പണികളും പൂർത്തിയായിട്ടുണ്ട്. എന്നാൽ ആറ്റുതീരം ഇടിയുന്നത് കെട്ടിടത്തിന് വലിയ ഭീഷണിയാണെന്ന് അവലോകന യോഗത്തിൽ ജനപ്രതിനിധികൾ ആശങ്ക ഉന്നയിച്ചു. ഇവിടെ പൈലിങ് നടത്തി ബലമേറിയ ഉയരമുള്ള കോൺക്രീറ്റ് ഭിത്തി നിർമിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്ന് ഇൻകൽ അധികൃതർ വ്യക്തമാക്കി. ഇതിനായി 8.50 കോടി രൂപ അധികമായി വേണ്ടിവരുമെന്നും ഇറിഗേഷൻ വകുപ്പിൽ നിന്ന് ഈ തുക കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗത്തിൽ തീരുമാനമായി.
ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി
നിലവിലുള്ള താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി മുന്നൂറിലേറെ ഒ.പി. രോഗികൾ എത്തുന്നുണ്ടെങ്കിലും കുറഞ്ഞ സൗകര്യങ്ങളും ജീവനക്കാരുടെ അഭാവവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പുതിയ കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാക്കണമെന്ന് ജ്യോതികുമാർ ചാമക്കാല എം.എ.എയും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. താലൂക്കിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രിയിലും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ ഉറപ്പുനൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.