പുതുയുഗ കേരളത്തിന്റെ ആരോഗ്യത്തിന് കരുത്തേകുന്ന ബജറ്റ്, ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുന്ന ബജറ്റെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം : പുതുയുഗത്തിലേക്ക് യാത്രചെയ്യുന്ന കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന്ന് ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍പറഞ്ഞു. ആരോഗ്യമേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ദിശാസൂചികയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ്. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ സര്‍ക്കാര്‍ അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതോയെപ്പം യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി'' നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൈതാങ്ങാകുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്രതീക്ഷിതമായ ചികിത്സാ ചെലവുകള്‍ പല കുടുംബങ്ങളിലും സൃഷ്ടിക്കുന്ന വന്‍ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന് എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ പദ്ധതിയാണിത്. ഇതിന്റെ പ്രാരംഭചെലവുകള്‍ക്കായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യമേഖലയ്ക്കുള്ള പദ്ധതി വിഹിതമായി 2076.02 കോടി രൂപ വകയിരുത്തിട്ടുണ്ട്.
മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജും ഹരിപ്പാട് മെഡിക്കല്‍ കോളേജും യാഥാര്‍ത്ഥ്യമാക്കുമെന്നത് ഈ സര്‍ക്കാരിന് നാടിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കാസര്‍കോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളെ തുടര്‍ന്ന് വന്ന സര്‍ക്കാര്‍ ദ്രോഹിക്കുകയായിരുന്നു. ഇവയെ ശക്തിപ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുന്ന പ്രഖ്യാപനങ്ങളാണ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ ഉള്ളതെന്നും കെ.മുരളീധരന്‍ അറിയിച്ചു. ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം എന്നീ പ്രമുഖ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലില്‍ വികസിപ്പിച്ച് ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കുമെന്ന സുപ്രധാന പ്രഖ്യാപനം ദേവസ്വം വകുപ്പിന്റെ ഉറച്ച കാല്‍വെയ്പ്പാകും.ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കേണ്ട ആന്വിറ്റി വിഹിതം നല്‍കുന്നതിന് 5 കോടി രൂപയും വകയിരുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനും, കൂടുതല്‍ അധികാരം നല്‍കുന്നതിനും മറ്റു ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമാക്കുന്നതിനുമുള്ള നിര്‍ണായക പ്രഖ്യാപനവുമുണ്ട്.മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, മലബാര്‍ ദേവസ്വം ജീവനക്കാര്‍ക്ക് വേണ്ടി ഇതര ദേവസ്വം ബോര്‍ഡുകളെ പോലെ ചട്ടങ്ങള്‍ നിര്‍മ്മിക്കുമെന്നതും ഈ രംഗത്തെ സുപ്രധാന നടപടിയാണെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.