കേരളത്തെ മാറ്റിയെഴുതാന്‍ വി.ഡി. സതീശന്‍ ബജറ്റ്; കൊച്ചിയില്‍ ആഗോള ഹബ്ബുകള്‍, മലബാറിന് സ്റ്റേഡിയം, ഹരിത ഊര്‍ജ്ജവും ജെന്‍-സി സ്റ്റാര്‍ട്ടപ്പുകളും
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും കേന്ദ്ര വിഹിതം കൃത്യമായി കണക്കാക്കുന്നതിലുണ്ടായ പാളിച്ചകളും കാരണം ഇത്തവണത്തെ വാർഷിക പദ്ധതി അടങ്കൽ 30,370 കോടി രൂപയായി യുഡിഎഫ് സർക്കാരിന് പുനഃക്രമീകരിക്കേണ്ടി വന്നു. എന്നാൽ, ഈ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും കർഷകരെയും സാധാരണക്കാരെയും കൈവിടാതെ, സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ആദ്യ ബജറ്റിലൂടെ ജനങ്ങൾക്ക് സമർപ്പിച്ചത്.
കർഷക ലക്ഷങ്ങൾക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായി സർക്കാർ ഉയർത്തി. ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ വകയിരുത്തിയ ബജറ്റ്, അടുത്ത 3 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാൽ ഉൽപ്പാദനം 1 കോടി ലിറ്ററായി ഉയർത്തുമെന്ന ദൃഢപ്രഖ്യാപനവും നടത്തുന്നു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികളും ഫാം ടൂറിസവും പ്രോത്സാഹിപ്പിക്കും. തീരദേശ ജനതയെ ചേർത്തുപിടിച്ച് മത്സ്യബന്ധന മേഖലയ്ക്ക് അധികമായി 50 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതിയും, അപകട ഇൻഷുറൻസ് പരിരക്ഷ പുതുക്കലും നടപ്പിലാക്കുന്നതിനൊപ്പം ബോട്ടുകൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തുകയും ചെയ്തു.
കേരളത്തെ നാളെയുടെ വ്യവസായ-കായിക ഹബ്ബാക്കി മാറ്റാനുള്ള വൻ പദ്ധതികളും ബജറ്റിലുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകൾ യാഥാർത്ഥ്യമാക്കാൻ 20 കോടി രൂപ വകയിരുത്തി. നഗരങ്ങളുടെ ആസൂത്രിത വികസനത്തിനായി 100 കോടി രൂപയുടെ 'അർബൻ ഗ്രോത്ത് മിഷനും', കൊച്ചി മേഖലയിൽ 'ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്', 'ഗ്ലോബൽ ഗോൾഡ് ഹബ്ബ്' എന്നിവയ്ക്കായി 10-10 കോടി രൂപ വീതവും മാറ്റിവെച്ചു. പ്രവാസികളെ നിക്ഷേപകരാക്കാൻ 'പ്രവാസി ഇൻവേസ്റ്റ്മെന്റ് ട്രസ്റ്റും' സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണുകളും രൂപീകരിക്കും. കായിക രംഗത്ത്, മലബാറിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി.
അത്യാധുനിക സാങ്കേതികവിദ്യയിലും പരിസ്ഥിതി സംരക്ഷണത്തിലും ഊന്നിയുള്ളതാണ് പുതിയ ബജറ്റ് കാഴ്ചപ്പാട്. കേരളത്തെ 'ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി' മാറ്റുമെന്ന പ്രഖ്യാപനത്തിനൊപ്പം പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി 100 കോടി രൂപ മാറ്റിവെച്ചു. റിസർവോയറുകളിൽ ഫ്ലോട്ടിങ് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദനം കൂട്ടും. പുത്തൻ തലമുറയിലെ (Gen Z) യുവതി യുവാക്കൾക്കായി 50 കോടി രൂപയുടെ സ്റ്റാർട്ടപ്പ് പദ്ധതിയും, മലയാള ഭാഷയ്ക്കായി 10 കോടി രൂപയുടെ 'തുറന്ന ഡാറ്റ സെല്ലും' പ്രഖ്യാപിച്ചു. പ്രകൃതി ദുരന്തങ്ങളെ മികച്ച രീതിയിൽ നേരിടാൻ 'ഡിസസ്റ്റർ റെസിലിയൻസ് പ്രോഗ്രാം' നടപ്പിലാക്കുന്നതിനൊപ്പം, സംസ്ഥാന ആസൂത്രണ ബോർഡിനെ ഒരു ആധുനിക 'തിങ്ക് ടാങ്ക്' ആക്കി പുനഃസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.