ആർ ശങ്കറിനും ഉമ്മൻചാണ്ടിക്കും ശേഷം ചരിത്രം തിരുത്താൻ വി.ഡി സതീശൻ; നാളെ കന്നി ബജറ്റ്
വി.ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകർച്ചയിലാണെന്ന് വിലയിരുത്തിക്കൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ധവളപത്രം പുറത്തിറക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ അവതരിപ്പിക്കുന്ന ബജറ്റ് ആയതിനാൽ തന്നെ, സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള കടുത്ത നടപടികളും നികുതി പരിഷ്കരണങ്ങളും നാളത്തെ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. കേരള ചരിത്രത്തിൽ ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയെന്ന അപൂർവ്വ ബഹുമതിയും ഇതോടെ വി.ഡി സതീശന് സ്വന്തമാകും.
തകർന്ന സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കിഫ്ബിയുടെ (KIIFB) പുനഃസംഘടനയാണ്. സ്വതന്ത്ര ധനസമാഹരണ ഏജൻസിയായി തുടങ്ങി വികസനത്തിന്റെ ഒറ്റമൂലിയായി മുൻ സർക്കാർ ഉയർത്തിക്കാട്ടിയ കിഫ്ബിയെ കെട്ടിലും മട്ടിലും സമ്പൂർണ്ണമായി ഉടച്ചുവാർക്കാനാണ് സതീശൻ സർക്കാരിന്റെ നീക്കം. ഒരു റവന്യൂ മോഡലായി കിഫ്ബിയെ മാറ്റുന്നതിനൊപ്പം അതിന്റെ പൂർണ്ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനുള്ള പ്രഖ്യാപനവും നാളത്തെ ബജറ്റിൽ ഉണ്ടായേക്കും.
വി.ഡി സതീശൻ സർക്കാർ അധികാരമേറ്റയുടൻ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് ഊന്നൽ നൽകിയായിരിക്കും കിഫ്ബിയുടെ പുനഃസംഘടന. കിഫ്ബിയുടെ നിലവിലുള്ള പ്രൊജക്ട് മാനേജ്‌മെന്റ് സംവിധാനവും ക്വാളിറ്റി കൺട്രോളും മികച്ചതാണെന്ന് വിലയിരുത്തിയ സമിതി, ഇത് മറ്റ് വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കിഫ്ബിയുടെ സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന് നേരിട്ട് പൂർണ്ണ നിയന്ത്രണം കൊണ്ടുവരാനും, വരവുചെലവുകൾ പൊതുബജറ്റിന്റെ ഭാഗമാക്കുന്ന വിധത്തിൽ നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്താനുമാണ് സർക്കാർ ഒരുങ്ങുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.