'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്നത് 'ഞാനല്ലാതെ മറ്റാരുണ്ട്' എന്നായി മാറി; പിണറായിക്കെതിരെ സിപിഐയില്‍ കടുത്ത വിമര്‍ശനം
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എൽ.ഡി.എഫ് മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐക്കുള്ളിൽ വൻ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’ എന്ന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ കടുത്ത തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ഈ മുദ്രാവാക്യം വന്നപ്പോൾ ‘ഞാൻ അല്ലാതെ മറ്റാരുണ്ട്?’ എന്ന ധാർഷ്ട്യത്തോടെയാണ് ജനങ്ങൾ ഇതിനെ വിലയിരുത്തിയതെന്ന് കൗൺസിലർമാർ തുറന്നടിച്ചു. കൂട്ടായ ചർച്ചകളില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന ശൈലി സിപിഎം അവസാനിപ്പിക്കണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി.
തിരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്ത് സിപിഐ സംസ്ഥാന നിർവാഹകസമിതി തയ്യാറാക്കിയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമുയർന്നത്. എല്ലാം പിണറായി വിജയൻ മാത്രം തീരുമാനിക്കുന്ന അവസ്ഥയാണ് സിപിഎമ്മിനെയും എൽ.ഡി.എഫിനെയും ഈ തകർച്ചയിലേക്ക് എത്തിച്ചതെന്ന് കൗൺസിൽ വിലയിരുത്തി. ഈ പ്രവണതയ്ക്കെതിരെ സിപിഐ മുൻപ് നൽകിയ മുന്നറിയിപ്പുകളൊന്നും ഫലം കണ്ടില്ല. വെറും പറച്ചിലുകൾക്കപ്പുറം ഭരണത്തിൽ വലിയ പങ്കാളിയായിരുന്നിട്ടും സിപിഎമ്മിനെ തിരുത്താൻ കഴിയാത്ത നിർവ്വീര്യമായ പാർട്ടിയായി സിപിഐ മാറിയെന്ന സ്വയംവിമർശനവും യോഗത്തിൽ ഉയർന്നു വന്നു.
പാർട്ടിയിലെ ആഭ്യന്തര ഘടനയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യവും യോഗത്തിൽ കനത്തു. കൊല്ലം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സെക്രട്ടേറിയറ്റ് രൂപീകരണത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. പുതിയ സെക്രട്ടേറിയറ്റ് വന്നതോടെ പാർട്ടിയുടെ നിർവാഹക സമിതിയും കൗൺസിലും അപ്രസക്തമായെന്നും, കൂട്ടായ ചർച്ചകളിലൂടെ തീരുമാനമെടുക്കുന്ന രീതി ഇല്ലാതായെന്നും നേതാക്കൾ ആരോപിച്ചു. മുൻപ് വേണ്ടെന്നു വെച്ച സംസ്ഥാന സെക്രട്ടേറിയറ്റ് സംവിധാനം മതിയായ ചർച്ചകൾ കൂടാതെയാണ് തിരിച്ചുകൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും കൌൺസിലിൽ രൂക്ഷവിമർശനമാണുണ്ടായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.