'പ്രിയദര്‍ശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; 'സര്‍ക്കാര്‍ വാക്കുപാലിച്ചതില്‍ എന്താണ് തെറ്റെന്ന് കോടതി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിയിൽ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നടപടി. വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പദ്ധതി കേവലം രാഷ്ട്രീയ നേട്ടത്തിനായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ, 'സർക്കാർ ജനങ്ങൾക്ക് നൽകിയ വാക്കുപാലിച്ചത് കണ്ടുകൂടേ' എന്നും, ഇത്തരമൊരു ജനക്ഷേമ പദ്ധതി നിർത്തലാക്കണമെന്ന് എങ്ങനെയാണ് ആവശ്യപ്പെടുകയെന്നും കോടതി തിരിച്ചുചോദിച്ചു. ശാസ്ത്രീയമായ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും, ഇതുവഴി പ്രതിവർഷം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സംസ്ഥാനത്തിനുണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജി പരിഗണിക്കവെ, കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന സാധാരണക്കാരുടെ വശം ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം. എന്നിവരടങ്ങിയ ബെഞ്ച് എടുപ്പിച്ചു പറഞ്ഞു. "കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നവരിലേറെയും സാധാരണ തൊഴിലാളികളല്ലേ? വരുമാനക്കൂടുതലുള്ള ഒരു പത്ത് ശതമാനം പേർക്കു കൂടി ഇതിന്റെ പ്രയോജനം കിട്ടുന്നുണ്ടെന്ന് കരുതി മറ്റുള്ളവർക്ക് ഈ ആനുകൂല്യം നിഷേധിക്കണോ?" എന്ന് കോടതി വാക്കാൽ ചോദിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികളെ സാമ്പത്തിക ബാധ്യതയുടെ പേരിൽ മാത്രം തള്ളിക്കളയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹർജി തള്ളിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.