ഒത്തുകളി ശ്രമം തെളിഞ്ഞു; ഇന്ത്യൻ വംശജനായ യുഎസ് ക്രിക്കറ്റർ അഖിലേഷ് റെഡ്ഡിക്ക് ഐസിസിയുടെ എട്ട് വർഷ വിലക്ക്
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അഴിമതി വിരുദ്ധ ട്രിബ്യൂണൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനും അമേരിക്കൻ ക്രിക്കറ്റ് താരവുമായ അഖിലേഷ് റെഡ്ഡിക്ക് എട്ട് വർഷത്തെ വിലക്ക്. എല്ലാ തരത്തിലുള്ള ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും താരത്തെ വിലക്കിയതായി ഐസിസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഐസിസിയുടെ ആന്റി കറപ്ഷൻ കോഡിലെ മൂന്ന് വ്യത്യസ്ത ചട്ടങ്ങൾ ലംഘിച്ചതാണ് 26-കാരനായ അഖിലേഷ് റെഡ്ഡിക്കെതിരായ നടപടിക്ക് കാരണമായത്. 2025-ൽ നടന്ന അബുദാബി ടി10 ടൂർണമെന്റുമായി ബന്ധപ്പെട്ട ഒത്തുകളി ആരോപണങ്ങളിലാണ് താരത്തിനെതിരെ അന്വേഷണം നടന്നത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് വേണ്ടി ടൂർണമെന്റിന്റെ അഴിമതി വിരുദ്ധ മേൽനോട്ടം വഹിച്ചത് ഐസിസിയായിരുന്നു.
അന്വേഷണത്തിൽ, അബുദാബി ടി10 മത്സരങ്ങളുടെ ഫലത്തെയോ ഗതിയെയോ സ്വാധീനിക്കാൻ അഖിലേഷ് റെഡ്ഡി ശ്രമിച്ചതായി കണ്ടെത്തി. ടൂർണമെന്റിലെ മത്സരങ്ങളിൽ ആന്റി കറപ്ഷൻ കോഡ് ലംഘിക്കാൻ മറ്റൊരു വ്യക്തിയെ പ്രേരിപ്പിക്കുകയോ അതിന് സഹായം നൽകുകയോ ചെയ്തതായും ട്രിബ്യൂണൽ കണ്ടെത്തി. കൂടാതെ, അന്വേഷണത്തിന് നിർണായകമായ വിവരങ്ങളും സന്ദേശങ്ങളും മൊബൈൽ ഫോണിൽ നിന്ന് ഇല്ലാതാക്കി തെളിവുകൾ നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതായും കണ്ടെത്തി.
ഈ കേസുമായി ബന്ധപ്പെട്ട് 2025 നവംബർ 21 മുതൽ അഖിലേഷ് റെഡ്ഡി താൽക്കാലിക സസ്പെൻഷനിലായിരുന്നു. അന്വേഷണവും ട്രിബ്യൂണലിന്റെ നടപടിക്രമങ്ങളും പൂർത്തിയായതോടെയാണ് എട്ട് വർഷത്തെ വിലക്ക് പ്രഖ്യാപിച്ചത്.
ഹൈദരാബാദ് സ്വദേശിയായ അഖിലേഷ് റെഡ്ഡി കൂടുതൽ അന്താരാഷ്ട്ര അവസരങ്ങൾ തേടിയാണ് അമേരിക്കൻ ക്രിക്കറ്റിലേക്ക് ചേക്കേറിയത്. അമേരിക്കയ്ക്കായി നാല് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം ഒരു വിക്കറ്റ് നേടിയിട്ടുണ്ട്. ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ വിജയ് ഹസാരെ ട്രോഫി ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം, ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നെറ്റ് ബൗളറായും പ്രവർത്തിച്ചിട്ടുണ്ട്. വലംകൈയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമാണ് അഖിലേഷ്.
സമീപകാലത്ത് ഐസിസിയുടെ അഴിമതി വിരുദ്ധ നടപടിക്ക് വിധേയനാകുന്ന രണ്ടാമത്തെ അമേരിക്കൻ ക്രിക്കറ്റ് താരമാണ് അഖിലേഷ് റെഡ്ഡി. 2024-ലെ ടി20 ലോകകപ്പിൽ അമേരിക്കയ്ക്കായി ശ്രദ്ധേയ പ്രകടനം നടത്തിയ ആരോൺ ജോൺസും സമാനമായ ഒത്തുകളി ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം സസ്പെൻഷനിലായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.