ബ്രിജ്ഭൂഷൺ സിങ്ങിനെ വെറുതെവിട്ടതിൽ നിരാശ; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (WFI) മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. കോടതി വിധിയിൽ കടുത്ത നിരാശയുണ്ടെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി.
ബ്രിജ്ഭൂഷണിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു വിനേഷ് ഫോഗട്ട്. “തുടക്കം മുതൽ തന്നെ മുഴുവൻ സംവിധാനവും സർക്കാരും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായാണ് തോന്നിയത്. എന്നാൽ നിരവധി ഗുസ്തി താരങ്ങൾ നീതിക്കായുള്ള പോരാട്ടം തുടർന്നു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിക്കും. പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാനം വരെ പോരാടും,” വിനേഷ് പ്രതികരിച്ചു.
ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനും ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനുമെതിരെ ലൈംഗിക പീഡന പരാതികൾ നൽകിയത്. എന്നാൽ, പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കാൻ വൈകിയതിനെ തുടർന്ന് 2023 ജനുവരിയിൽ ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധവുമായി രംഗത്തെത്തി.
വർഷങ്ങളായി നിരവധി വനിതാ ഗുസ്തി താരങ്ങളെ ബ്രിജ്ഭൂഷൺ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ഗുസ്തി ഫെഡറേഷനിലെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു താരങ്ങളുടെ പ്രതിഷേധം. തുടർന്നാണ് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിൽ പോക്‌സോ നിയമപ്രകാരവും കേസ് എടുത്തിരുന്നു. എന്നാൽ പിന്നീട് പരാതിക്കാരി മൊഴി പിൻവലിച്ചിരുന്നു.
2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഡബ്ല്യുഎഫ്‌ഐ ഓഫീസിലും ബ്രിജ്ഭൂഷണിന്റെ ഔദ്യോഗിക വസതിയിലും വിദേശ യാത്രകൾക്കിടയിലും ലൈംഗികാതിക്രമങ്ങൾ നടന്നുവെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
വനിതാ ഗുസ്തി താരങ്ങൾക്കായി മുതിർന്ന അഭിഭാഷക റെബേക്ക ജോൺ ഹാജരായപ്പോൾ, ബ്രിജ്ഭൂഷൺ സിങ്ങിന് വേണ്ടി അഭിഭാഷകൻ രാജീവ് മോഹൻ കോടതിയിൽ ഹാജരായി. വിചാരണ ആരംഭിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രസ്താവിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.