പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത പ്രതിഷേധം; കോൺഗ്രസ് എംപിമാരെ ബലംപ്രയോഗിച്ച് നീക്കി പോലീസ്
ഡൽഹി: സി.ജെ.പി. പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധവുമായി കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങി നിരവധി മുതിർന്ന നേതാക്കളും എംപിമാരും പങ്കെടുത്തു.
പ്രതിഷേധത്തിനിടെ പോലീസ് ഇടപെട്ട് എംപിമാരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെ നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരെ പോലീസ് വാഹനത്തിൽ കയറ്റി നീക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പരിക്കേറ്റ വിദ്യാർഥികളെ രാഹുൽ ഗാന്ധി ആർ.എം.എൽ. ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. വിഷയത്തിൽ പാർലമെന്റിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
വൈകിട്ട് മൂന്ന് മണിക്ക് എല്ലാ കോൺഗ്രസ് എംപിമാരോടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിലെത്താൻ മുൻകൂട്ടി നിർദേശം നൽകിയിരുന്നു. ഖാർഗെയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയെന്ന നിലയിലായിരുന്നു എംപിമാരെ ക്ഷണിച്ചത്.
എന്നാൽ അവിടെ നിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധം ആരംഭിച്ചത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന അതീവ സുരക്ഷാ മേഖലയിലാണ് എംപിമാർ ധർണ നടത്തിയതെന്നതിനാൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചു.
പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് എംപിമാർ വളഞ്ഞുനിന്ന് സംരക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിൽ ഇപ്പോഴും സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.