മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം; പുതിയ തരംഗത്തിന് തെളിവില്ല, ജാഗ്രത നിർദേശവുമായി കേന്ദ്രം
ഡൽഹി: ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തുടനീളം ജാഗ്രത നിർദേശം പുറത്തിറക്കി. നിലവിൽ പുതിയ കോവിഡ് തരംഗത്തിന് വ്യക്തമായ സൂചനകളില്ലെങ്കിലും പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഈ വർഷം ഇതുവരെ മഹാരാഷ്ട്രയിൽ 48 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അതേസമയം, ആന്ധ്രാപ്രദേശിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഒമിക്രോൺ ആർഎഫ്.5 (RF.5) ഉപവകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ അധികൃതർ അറിയിച്ചു. ജനിതക വ്യതിയാനങ്ങളിലൂടെ രൂപംകൊണ്ട ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളിലൊന്നാണ് ആർഎഫ്.5. ഡെൽറ്റയും ഒമിക്രോണും സൃഷ്ടിച്ച ഗുരുതര കോവിഡ് തരംഗങ്ങൾക്ക് പിന്നാലെ രാജ്യവ്യാപകമായി നടത്തിയ വാക്സിനേഷൻ ക്യാമ്പയിന്റെ ഫലമായി 2022 മാർച്ചോടെ ഇന്ത്യയിലെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മഹാമാരി ആരംഭിച്ചതുമുതൽ ഇന്ത്യയിൽ അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആർഎഫ്.5 ബാധിതരിൽ സാധാരണയായി തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. മറ്റ് ഒമിക്രോൺ ഉപവകഭേദങ്ങളെപ്പോലെ തന്നെ ആർഎഫ്.5 ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി നിലവിൽ തെളിവുകളില്ല. എന്നിരുന്നാലും രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ പരിശോധന നടത്തുകയും വ്യക്തിശുചിത്വവും പൊതുജനാരോഗ്യ മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.