Logo
Fri, Jun 12, 2026 • 11:18 PM
LIVE TV
Watch

No business videos available

No Middle East videos available

സഭയിലെ സാമാജികൻ, പുറത്തെ പോരാളി: വി.ഡി. സതീശന്റെ രാഷ്ട്രീയ വിപ്ലവം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 14, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

സഭയിലെ സാമാജികൻ, പുറത്തെ പോരാളി: വി.ഡി. സതീശന്റെ രാഷ്ട്രീയ വിപ്ലവം



കേരള രാഷ്ട്രീയത്തിലെ നവതലമുറ നേതാക്കളില്‍ ശ്രദ്ധേയനും മികച്ച പാര്‍ലമെന്റേറിയനുമാണ് വി.ഡി. സതീശന്‍. വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനവും, കൃത്യമായ ഡാറ്റയും, യുക്തിഭദ്രമായ വാദങ്ങളും കൊണ്ട് നിയമസഭയെയും പൊതുസമൂഹത്തെയും ഒരുപോലെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച്, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു ശൈലിക്ക് തുടക്കമിട്ട നേതാവാണ് അദ്ദേഹം.

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വേറിട്ടൊരു ശൈലിയാണ് വി.ഡി. സതീശന്‍. 1964 മെയ് 31-ന് എറണാകുളം ജില്ലയിലെ നെട്ടൂരിലായിരുന്നു സതീശന്റെ ജനനം. കെ. ദാമോദര മേനോന്റെയും വി. വിലാസിനി അമ്മയുടെയും മകനായ അദ്ദേഹം വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എറണാകുളം സേക്രട്ട് ഹാര്‍ട്ട്  കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം നിയമപഠനത്തിലേക്ക് തിരിഞ്ഞു. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബിയും എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കിയ അദ്ദേഹം, അഭിഭാഷകനായിരിക്കെയാണ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായത്.

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയ യാത്ര എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി പദം വരെ അദ്ദേഹത്തെ എത്തിച്ചു. സംഘടനാ മികവും പ്രസംഗപാടവവുമാണ് സതീശനെ കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തിയത്. 1996-ലാണ് വി.ഡി. സതീശന്‍ എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ട സതീശന് 2001 ല്‍  വിജയിച്ച ആദ്യമായി നിയമസഭയിലെത്തി. അന്ന് മുതല്‍ ഇന്നുവരെ തോല്‍വി അറിയാതെ അഞ്ച് തവണ തുടര്‍ച്ചയായി ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് അദ്ദേഹം വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുത്തു.

നിയമസഭയ്ക്കകത്ത് സതീശന്‍ നടത്തുന്ന ഇടപെടലുകള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ബജറ്റ് ചര്‍ച്ചകളാകട്ടെ, അടിയന്തര പ്രമേയങ്ങളാകട്ടെ, അദ്ദേഹം ഉന്നയിക്കുന്ന പോയിന്റുകള്‍ എതിരാളികളെ പോലും പ്രതിരോധത്തിലാക്കാന്‍ പോന്നതാണ്. ചട്ടങ്ങളും നിയമങ്ങളും വിരല്‍ത്തുമ്പിലുള്ള ഒരു സഭാ സാമാജികനെന്ന് അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ വീണ്ടും പ്രതിപക്ഷത്ത് എത്തിയതോടെ ഹൈക്കമാന്‍ഡ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയായിരിക്കണം എന്നതിന് പുതിയൊരു മാതൃക അദ്ദേഹം സൃഷ്ടിച്ചു. കേവലം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം, തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന രീതി അദ്ദേഹം അവലംബിച്ചു. എ.ഐ ക്യാമറ വിവാദം, കെ-റെയില്‍ വിരുദ്ധ സമരം, ലൈഫ് മിഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സതീശന്‍ ഉയര്‍ത്തിയ പോരാട്ടം പിണറായി സര്‍ക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കി.

വി.ഡി. സതീശനെ മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളാണ്: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരസ്യമായി പിന്തുണച്ച കേരളത്തിലെ ചുരുക്കം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പരിസ്ഥിതി പക്ഷത്ത് നില്‍ക്കാന്‍ അദ്ദേഹം മടിച്ചില്ല. തീവ്ര വര്‍ഗീയതയ്‌ക്കെതിരെയാണ് അദ്ദേഹം എന്നും നിലകൊണ്ടത്. ഹിന്ദുത്വ വര്‍ഗീയതയെയും ഇസ്ലാമിക വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ആര്‍.എസ്.എസിനോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ശ്രദ്ധേയമാണ്.

രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വപരമായ ഇടപെടലുകള്‍ക്കും അദ്ദേഹം മുന്‍ഗണന നല്‍കുന്നു. 2018-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി അദ്ദേഹം തന്റെ മണ്ഡലത്തില്‍ നടപ്പിലാക്കിയ 'പുനര്‍ജനി' പദ്ധതി ഇന്നും ഏറെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ സെമി-കേഡര്‍ രൂപത്തിലേക്ക് മാറ്റാനും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടിയെ ഏകീകരിക്കാനും വി.ഡി. സതീശന്‍ നിരന്തരം പരിശ്രമിക്കുന്നു. വിവരസാങ്കേതിക വിദ്യയുടെയും പുതിയ കാലത്തെ മാറ്റങ്ങളുടെയും സാധ്യതകള്‍ രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന അദ്ദേഹം, വരുംകാല കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയാണ്. അറിവിനെ അധികാരത്തോടുള്ള കലഹമായി മാറ്റുന്ന സതീശന്റെ ശൈലി മലയാളികള്‍ക്ക് പുത്തന്‍ രാഷ്ട്രീയ അനുഭവമാണ് നല്‍കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10