'ഡല്‍ഹി പൊലീസിന്റെ ക്രൂരമായ കയ്യേറ്റം'; മന്ത്രി പിസി വിഷ്ണുനാഥും എംപിമാരും ഉള്‍പ്പെടെ കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ ഡല്‍ഹി പൊലീസിന്റെ അതിക്രമം. സമരം നയിച്ച കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളെയും ജനപ്രതിനിധികളെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പി.സി. വിഷ്ണുനാഥ്, എം.പി.മാരായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേതാക്കളെ അതിക്രൂരമായി വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് മാറ്റിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വാഹനത്തിനുള്ളില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തന്നെ മൃഗീയമായി കൈയേറ്റം ചെയ്തതായി ഡീന്‍ കുര്യാക്കോസ് എം.പി ആരോപിച്ചു. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കാതെയാണ് പോലീസിന്റെ ഈ നടപടിയെന്നും പത്തോളം എം.പിമാരും വനിതാ പ്രതിനിധികളും നിലവില്‍ കസ്റ്റഡിയിലുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെയാണ് പൊലീസിന്റെ ഈ അടിച്ചമര്‍ത്തല്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. അതിനിടെ, ജന്തര്‍മന്ദറില്‍ പൊലീസ് മുന്‍പ് അടിച്ചുതകര്‍ത്ത സമരപ്പന്തല്‍ താത്കാലികമായി പുനര്‍നിര്‍മിച്ച് പ്രതിഷേധക്കാര്‍ സമരം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.