സോനം വാങ്ചുക്കിനെ നീക്കിയ സംഭവം; അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാരത്തിലേക്ക്
ഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് പരിസ്ഥിതി പ്രവർത്തകനും ലഡാക്ക് ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പോലീസ് നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സോനം വാങ്ചുക്കിന്റെ നിരാഹാര സമരം. സമരം തുടരുന്നതിനിടെയാണ് ഇന്ന് പുലർച്ചെ ഡൽഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സമരവേദിയിൽ നിന്ന് മാറ്റിയത്. തുടർന്ന് സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് നടപടിക്ക് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി അടിയന്തര സമര പ്രഖ്യാപനവുമായി രംഗത്തെത്തി. അഭിജീത് ദിപ്കെ ഉടൻ പ്രാബല്യത്തിൽ വരുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി പാർട്ടി ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ അറിയിച്ചു. അതേസമയം, ജൂലൈ 20-ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന 'ചലോ സൻസദ്' (പാർലമെന്റ് മാർച്ച്) മാർച്ചിൽ യാതൊരു മാറ്റവുമില്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അത് നടക്കുമെന്നും പാർട്ടി വ്യക്തമാക്കി.
സമാധാനപരമായി സമരം നടത്തിയവർക്കെതിരെയാണ് ഡൽഹി പൊലീസ് നടപടി സ്വീകരിച്ചതെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനോട് സോനം വാങ്ചുക്ക് യോജിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യമായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യമെങ്കിലും, ഇനി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെടുമെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.