കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം
ചെന്നൈ: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ഉച്ചയ്ക്ക് 12.05നാണ് വിക്ഷേപണം നടന്നത്.
നേരത്തെ രാവിലെ 11.30ന് വിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സാങ്കേതിക തടസ്സത്തെ തുടർന്ന് കൗണ്ട്ഡൗൺ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെയാണ് കൗണ്ട്ഡൗൺ നിർത്തിയത്. തടസ്സങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് വിക്രം–1 വിജയകരമായി കുതിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്റോ സ്പേസ് വികസിപ്പിച്ച വിക്രം–1, ഇന്ത്യയുടെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ. വിക്രം സാരാഭായ്, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ മിനിയേച്ചർ ശിൽപങ്ങളും വഹിക്കുന്നുണ്ട്. റോക്കറ്റിനും അതിന്റെ എൻജിനുകൾക്കും ഇവരുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
14 ഘട്ടങ്ങളിലൂടെയാണ് വിക്ഷേപണ ദൗത്യം പൂർത്തിയാക്കുന്നത്. വിവിധ പരീക്ഷണ ദൗത്യങ്ങൾക്കായുള്ള ഉപഗ്രഹങ്ങളും സാങ്കേതിക സംവിധാനങ്ങളും വിക്രം–1 വഹിക്കുന്നുണ്ട്.
ഇന്ത്യൻ എർത്ത് ഒബ്സർവേഷൻ സ്റ്റാർട്ടപ്പായ ഗ്രാഹാ സ്പേസ് വികസിപ്പിച്ച 'സോളാരാസ്' നാനോ ഉപഗ്രഹം, വിക്ഷേപണ സമയത്തെ നിർണായക ഫ്ലൈറ്റ് ഡാറ്റ ശേഖരിക്കുന്നതിനുള്ള സ്കൈറൂട്ടിന്റെ 'സ്കോപ്', ബഹിരാകാശ അവശിഷ്ടങ്ങൾ മൃദുവായി പിടിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്ന കോസ്മോസെർവ് സ്പേസിന്റെ 'എംബ്രേസ് റോബട്ടിക് ആം', ജർമനി ആസ്ഥാനമായുള്ള ഡിക്യൂബ്ഡ് കമ്പനിയുടെ പരീക്ഷണ ഉപഗ്രഹം എന്നിവയാണ് വിക്രം–1 വഹിക്കുന്നത്.
സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് പുതിയ വേഗം നൽകുന്ന മുന്നേറ്റമായാണ് വിക്രം–1 വിക്ഷേപണത്തെ വിലയിരുത്തുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.