'വിജയ്‌യുടെ അവസാന ചിത്രമല്ല, മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യ ചിത്രം' ; എച്ച്. വിനോദ്
ചെന്നൈ: വിജയ് നായകനായി എത്തുന്ന 'ജന നായകൻ' റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുമായി സംവിധായകൻ എച്ച്. വിനോദ്. ഇത് വിജയിയുടെ അവസാന സിനിമയായി കാണേണ്ടതില്ലെന്നും, മറിച്ച് "മുഖ്യമന്ത്രി വിജയിയുടെ ആദ്യ ചിത്രം" എന്ന നിലയിലാണ് പ്രേക്ഷകർ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി ഏറെ പ്രസക്തമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ചിത്രമാണ് 'ജന നായകൻ' എന്നും അദ്ദേഹം വ്യക്തമാക്കി.
"ഇത് വിജയ് സാറിന്റെ അവസാന ചിത്രമാണോ എന്ന് ആർക്കും ഉറപ്പിച്ച് പറയാനാവില്ല. എന്നാൽ ഇത് മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രമാണെന്ന് പറയാം. വെറുമൊരു കൊമേഴ്സ്യൽ സിനിമയല്ല ഇത്. വളരെ പ്രധാനപ്പെട്ട രാഷ്ട്രീയമാണ് ചിത്രം സംസാരിക്കുന്നത്. അതും അതീവ സെൻസിറ്റീവും ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്," അദ്ദേഹം പറഞ്ഞു.
ചിത്രം വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയെ (TVK) പ്രോത്സാഹിപ്പിക്കുന്നതോ വിജയിയെ പുകഴ്ത്തുന്നതോ അല്ലെന്നും സംവിധായകൻ വ്യക്തമാക്കി."ആളുകൾക്ക് ഇതിനകം പരിചിതമായ ചില രാഷ്ട്രീയ യാഥാർഥ്യങ്ങളാണ് സിനിമ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രം കണ്ടുകഴിഞ്ഞാൽ നിരവധി ചർച്ചകൾക്ക് വഴിയൊരുങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ ലീക്ക് പതിപ്പ് കണ്ടവരാണെങ്കിലും തിയറ്ററിൽ എത്തി ചിത്രം കാണണം. കാരണം സിനിമ ഉയർത്തുന്ന വിഷയങ്ങളെക്കുറിച്ച് സമൂഹത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.
ചിത്രത്തിന് ലഭിച്ച 'എ' സർട്ടിഫിക്കറ്റിനെ കുറിച്ചും എച്ച്. വിനോദ് പ്രതികരിച്ചു. എ സർട്ടിഫിക്കറ്റിനെതിരെ പോരാടാൻ സാധിച്ചില്ലെന്നും, ഇതുമൂലം കുട്ടികൾക്ക് സിനിമ കാണാനാകാത്തതിൽ വിജയിക്കും നിർമാതാവിനും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 23-നാണ് 'ജന നായകൻ' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.