2030ഓടെ പാമ്പുകടി മരണങ്ങള്‍ പൂജ്യത്തിലെത്തിക്കും: പാമ്പുകടി തടയാന്‍ 'വണ്‍ ഹെല്‍ത്ത്' പദ്ധതി; സമഗ്ര ആക്ഷന്‍ പ്ലാനുമായി കേരള സർക്കാർ
കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളും വൈകല്യങ്ങളും 2030-ഓടെ പൂർണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സമഗ്ര ആക്ഷൻ പ്ലാൻ നടപ്പാക്കുന്നു. പാമ്പുകടിയെ പൊതുജനാരോഗ്യ നിയമപ്രകാരം നിർബന്ധമായും റിപ്പോർട്ടുചെയ്യേണ്ട രോഗമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പുതിയ കർമപദ്ധതിക്ക് ആരോഗ്യവകുപ്പ് അംഗീകാരം നൽകി ഉത്തരവിറക്കിയത്.
‘വൺ ഹെൽത്ത്’ ഏകോപനവും ആശുപത്രി സജ്ജീകരണങ്ങളും
ആരോഗ്യം, വനം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ‘വൺ ഹെൽത്ത്’ സമീപനമാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ തലങ്ങളിലുമുള്ള ആശുപത്രികളിലും ആന്റി സ്നേക്ക് വെനം ഉറപ്പാക്കും. ഇതിനൊപ്പം റഫറൽ ശൃംഖല ശക്തിപ്പെടുത്തൽ, അടിയന്തര ചികിത്സാസംവിധാനങ്ങൾ, ലബോറട്ടറി പരിശോധനാ ശേഷി വർധിപ്പിക്കൽ, ആരോഗ്യപ്രവർത്തകർക്കുള്ള പ്രത്യേക പരിശീലനം എന്നിവയ്ക്കും മുൻഗണന നൽകും.
ഹോട്ട്‌സ്പോട്ട് മാപ്പിങ്ങും അടിയന്തര സഹായ സംവിധാനങ്ങളും
പാമ്പുകടി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി ആരോഗ്യ-വനം വകുപ്പുകളുടെ വിവരങ്ങൾ ക്രോഡീകരിച്ച് ഹോട്ട്‌സ്പോട്ട് മാപ്പിങ് നടത്തും. കൂടാതെ, ബാധിതർക്ക് തടസ്സമില്ലാതെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ, വിദഗ്ധരുടെ വാട്സാപ്പ് പിന്തുണ, ആംബുലൻസ് സൗകര്യം എന്നിവയും സജ്ജീകരിക്കും.
സ്‌കൂളുകളിലും ബോധവൽക്കരണവും സുരക്ഷയും
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പ്രത്യേക സുരക്ഷാ മാർഗനിർദേശങ്ങൾ നടപ്പാക്കും. സ്കൂളുകളിലും അങ്കണവാടികളിലും പരിസരശുചീകരണം, കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ, അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള പ്രത്യേക പരിശീലനം, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവ കർമപദ്ധതിയുടെ ഭാഗമായി ഒരുക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.