'ഹോണറബിൾ ചീഫ് മിനിസ്റ്റർ ഓഫ് തമിഴ്നാട്, ദളപതി ജോസഫ് വിജയ്'; തിയറ്ററുകളിൽ ആവേശത്തിരമാല തീർത്ത് 'ജനനായകൻ'; വൻ വരവേൽപ്പ്
ചെന്നൈ/തിരുവനന്തപുരം: എല്ലാ വിലക്കുകളും പ്രതിസന്ധികളും കടമ്പകളും കടന്ന് ദളപതി വിജയ് നായകനായ 'ജനനായകൻ' ഒടുവിൽ തിയറ്ററുകളിലെത്തി. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അവസാന ചിത്രമെന്ന വൈകാരികതയോടെ തിയറ്ററുകളിലേക്ക് ഇരച്ചെത്തിയ ആരാധകർ റിലീസ് ദിനം വൻ ആഘോഷമാക്കി മാറ്റി. അതിരാവിലെ തന്നെ പാട്ടും ചെണ്ടമേളവും പടക്കം പൊട്ടിക്കലുമായി തിയറ്ററുകൾക്ക് മുന്നിൽ ജനസാഗരമാണ് അലയടിച്ചത്.
രാജ്യത്തുടനീളവും വിദേശത്തുമായി 2,500-ഓളം തിയറ്ററുകളിലാണ് ചിത്രം ഒരേസമയം പ്രദർശനത്തിനെത്തിയത്. ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനും വിവാദങ്ങൾക്കും ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ, സെൻസർ ബോർഡിന്റെ കർശന നിർദേശങ്ങൾ, വ്യാജ പ്രിന്റുകൾ പ്രചരിച്ച സംഭവം എന്നിവ കാരണം മാസങ്ങളോളം റിലീസ് വൈകുകയായിരുന്നു. എന്നാൽ എല്ലാ തടസ്സങ്ങളും നീങ്ങി എത്തിയ ചിത്രത്തിന് ആദ്യദിനം റെക്കോർഡ് പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
കേരളത്തിലും വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അപ്‌സര തിയറ്റർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ അതിരാവിലെ മുതൽ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. കോഴിക്കോട് അപ്‌സര തിയറ്ററിന് ചുറ്റും തമിഴക വെട്രി കഴകം പാർട്ടിയുടെ പതാകകളും തോരണങ്ങളും ഉയർത്തി സിനിമാ ആരാധകരും പാർട്ടി പ്രവർത്തകരും ഒന്നിച്ചാണ് ആഘോഷങ്ങളിൽ പങ്കുചേർന്നത്.
തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിലും സമാനമായ ആവേശമാണ് ദൃശ്യമായത്. വിജയ്‌യുടെ ചിത്രങ്ങൾ പതിച്ച വാഹനങ്ങളുമായി എത്തിയ ആരാധകർ ചെണ്ടമേളവും പടക്കങ്ങളുമായി താരത്തെ വരവേറ്റു. കേരളത്തിൽ രാവിലെ ആറ് മണിക്ക് ഫാൻസ് ഷോകൾ ആരംഭിച്ചപ്പോൾ തമിഴ്‌നാട്ടിൽ രാവിലെ ഒമ്പത് മണിക്കാണ് ആദ്യ പ്രദർശനം നടക്കുക. ആദ്യദിനത്തിലെ വൻ തരംഗം ബോക്‌സ് ഓഫീസിലും വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.