'മയക്കുമരുന്ന് മാഫിയക്കെതിരെ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ വേണം'; സഭയില്‍ ആഹ്വാനം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളാണ് സ്വീകരിച്ചുപോരുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ നടത്തിയ വിപുലമായ പരിശോധനകളിൽ ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്തർദേശീയ മയക്കുമരുന്ന് മാഫിയ അതീവ ബുദ്ധിപൂർവ്വവും ആസൂത്രിതവുമായിട്ടാണ് ലഹരിക്കടത്ത് നടത്തുന്നത്. കേവലം അറസ്റ്റിൽ ഒതുങ്ങാതെ, ലഹരി കടത്തിന്റെ യഥാർത്ഥ ഉറവിടങ്ങൾ (സോഴ്സുകൾ) കണ്ടെത്തുന്നതിനായുള്ള വിപുലമായ അന്വേഷണത്തിലേക്ക് പോലീസ് നീങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളും അനുവദിക്കില്ലെന്ന് മന്ത്രി കർശന മുന്നറിയിപ്പ് നൽകി. കാരവൻ ആയാലും, ഡിജെ പാർട്ടികളായാലും, ഫൈവ് സ്റ്റാർ ഹോട്ടലുകളായാലും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകും. ലഹരി മാഫിയയെ പിടികൂടുന്നതിൽ കള്ളക്കളി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. കൂടാതെ, സംസ്ഥാനത്തെ വിജിലൻസ് മാനുവൽ പരിഷ്കരിക്കുമെന്നും അടുത്ത സഭാ സമ്മേളനത്തിന് മുൻപായി ഈ പരിഷ്കരണം നടപ്പിലാക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.
മയക്കുമരുന്ന് തടയുന്നതിനായി രാഷ്ട്രീയത്തിനതീതമായ ഒരു വലിയ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഇതിന്റെ ഭാഗമായി 'ഒരു മില്യൻ തൂഫാൻ വാരിയേഴ്സിനെ' (ഒരു ലക്ഷം തൂഫാൻ പോരാളികൾ) ലഹരിക്കെതിരെയുള്ള പ്രതിരോധത്തിനായി ഒരുക്കുകയാണ്. വരാനിരിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ എംഎൽഎമാരും അവരവരുടെ മണ്ഡലങ്ങളിലെ ഏതെങ്കിലും ഒരു സ്കൂളിൽ എത്തി ഈ പദ്ധതിയുമായി ബന്ധപ്പെട്ട ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണമെന്നും ഇതിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നീങ്ങണമെന്നും ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.