"വിദ്യാർത്ഥി പോരാട്ടത്തിന്റെ ചരിത്രവിജയം, മോദി മാപ്പ് പറയണം";ധർമേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ പുനഃസംഘടിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു.
തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നതായി രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച ഈ പ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാന്റെ രാജിയോടെ സമരം അവസാനിച്ചിട്ടില്ലെന്നും പ്രക്ഷോഭത്തിന്റെ രണ്ട് പ്രധാന ആവശ്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളെയും രാജ്യത്തിന്റെ ഭാവിയെയും അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുമാപ്പ് പറയണമെന്നും, സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ അക്രമം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. കർഷകരും തൊഴിലാളികളും സാധാരണ ജനങ്ങളും ഉൾപ്പെടെ ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ ഭരണഘടനാപരമായ രീതിയിൽ പോരാടണമെന്നും, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.