അജിത് കുമാറിന് വീണ്ടും തിരിച്ചടി; പി. വിജയന് ക്ലീന്‍ ചിറ്റ്; പുണ്യം പൂങ്കാവനം പദ്ധതി പുനരാരംഭിക്കാമെന്ന് സര്‍ക്കാര്
സസ്പെൻഷന് പിന്നാലെ മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിൽ നടപ്പാക്കിയിരുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയിൽ എഡിജിപി പി. വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പദ്ധതിയിൽ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി പി. വിജയന് സർക്കാർ ക്ലീൻ ചിറ്റ് നൽകുകയും, വരും മണ്ഡലകാലത്ത് പുണ്യം പൂങ്കാവനം പദ്ധതി പുനരാരംഭിക്കാൻ അനുമതി നൽകുകയും ചെയ്തു. ശബരിമലയിലെ മാലിന്യ നിർമ്മാർജ്ജനവും ഭക്തർക്കുള്ള സേവനങ്ങളും ലക്ഷ്യമിട്ട് പൊലീസ് നടപ്പിലാക്കി വന്ന ജനപ്രിയ പദ്ധതിയായിരുന്നു ഇത്.
പുണ്യം പൂങ്കാവനം പദ്ധതിയുടെ മറവിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപ് അജിത് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അന്നത്തെ ശബരിമല ചീഫ് കോ-ഓഡിനേറ്ററായിരുന്ന അജിത് കുമാർ, നോഡൽ ഓഫീസറായ പി. വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും പദ്ധതി നിർത്തിവെപ്പിക്കുകയും ചെയ്തു. എന്നാൽ ആരോപണങ്ങളിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് ആഭ്യന്തര സെക്രട്ടറി അന്വേഷണം നടത്തുകയായിരുന്നു. പി. വിജയൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടത്തിയ സർക്കാർ ആരോപണങ്ങൾ തള്ളുകയായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിന്റെ ഭാഗമായാണ് വിജയനെതിരെ അജിത് കുമാർ രംഗത്തെത്തിയത്. നേരത്തെ കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പി. വിജയനെതിരെ അജിത് കുമാർ നൽകിയ മൊഴിയും കളവാണെന്ന് തെളിഞ്ഞിരുന്നു. ഇതിനെതിരെ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് വിജയൻ നൽകിയ പരാതി നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ട്. മുൻപ് അന്വേഷണ റിപ്പോർട്ട് നൽകിയ അജിത് കുമാർ നിലവിൽ സസ്പെൻഷനിലുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളി വിജയന് അനുകൂലമായി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.