ഗുജറാത്തിലും അസമിലും മഴക്കെടുതി രൂക്ഷം; 22,000 പേരെ ഒഴിപ്പിച്ചു, അസമിൽ മരണസംഖ്യ 47 ആയി
മുംബൈ: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. ഗുജറാത്തിൽ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ നിന്ന് 22,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചപ്പോൾ, അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഇരുസംസ്ഥാനങ്ങളിലും റോഡ്, റെയിൽ ഗതാഗതം ഉൾപ്പെടെ ദൈനംദിന ജീവിതം സാരമായി ബാധിച്ചിട്ടുണ്ട്.
ഗുജറാത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വൽസാദ് ജില്ലയിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,064 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. റെക്കോർഡ് മഴയെ തുടർന്ന് സൂറത്ത്, നവ്സാരി ഉൾപ്പെടെയുള്ള നിരവധി ജില്ലകളിൽ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു.
മുംബൈ–അഹമ്മദാബാദ് ദേശീയപാതയിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ദമൻഗംഗ, പാർ, ഔറംഗ നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് പ്രളയസാഹചര്യം രൂക്ഷമായത്. നിരവധി പാർപ്പിട സമുച്ചയങ്ങളും വ്യവസായ മേഖലകളും വെള്ളത്തിനടിയിലായി.മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതവും താറുമാറായിട്ടുണ്ട്. 12 സംസ്ഥാനപാതകൾ അടച്ചിട്ടിരിക്കുകയാണ്. ഡൽഹിയിൽ നിന്നും ഗുജറാത്തിലേക്കും തിരിച്ചുമുള്ള ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
പ്രളയത്തിൽ ഒറ്റപ്പെട്ട 1,200 പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി അധികൃതർ അറിയിച്ചു. ദുരിതബാധിത മേഖലകളിൽ സൈന്യത്തെയും ദേശീയ ദുരന്തനിവാരണ സേനയെയും (എൻ.ഡി.ആർ.എഫ്.) വിന്യസിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 20 ജില്ലകളിൽ അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
അസമിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 47 ആയി. സംസ്ഥാനത്തെ 11 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.