'ധർമേന്ദ്ര പ്രധാൻ രാജിവെക്കണം'; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പുറത്തിറക്കിയ അർധരാത്രി വീഡിയോ സന്ദേശം "പ്രഹസനം" മാത്രമാണെന്ന് ആരോപിച്ച രാഹുൽ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടത്തിയവർക്കെതിരെ നടപടിയെടുക്കുകയും സർക്കാരിന്റെ ഭാഗത്ത് നിന്ന് മാപ്പ് പറയുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത് ധർമേന്ദ്ര പ്രധാന്റെ രാജിയാണ്. ഈ പരിതാപകരമായ അർധരാത്രി വീഡിയോയിലൂടെ അവരുടെ ബുദ്ധിയെ അപമാനിക്കരുത്. ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, വിദ്യാർത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക, രാജ്യത്തോട് മാപ്പ് പറയുക," എന്ന് രാഹുൽ ഗാന്ധി സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീണ്ടും വിഷയത്തിൽ പ്രതികരിച്ചത്.
വ്യാഴാഴ്ച അർധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ചോദ്യപ്പേപ്പർ ചോർച്ച കേസുകളിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന പുതിയ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും സർക്കാരിന്റെ നടപടികളും ചർച്ചയാകുന്നതിനിടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.