ബിരുദം ലഭിച്ചാലും ജോലിയില്ല,വാതിലുകളെല്ലാം അടഞ്ഞിരിക്കുന്നു: പ്രയാഗ്‌രാജിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
പ്രയാഗ്‌രാജ്: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും തകർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സംഘടിപ്പിച്ച 'ഛാത്രോം കി ഗൂഞ്ച്' എന്ന വിദ്യാർത്ഥി സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഇന്ത്യയിൽ ബിരുദ സർട്ടിഫിക്കറ്റ് കൈയ്യിലുണ്ടെങ്കിലും യുവാക്കൾക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ തൊഴിൽ മേഖലയിലെ എല്ലാ അവസരങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇതിന് പുറമെ ചോദ്യപേപ്പറുകൾ ചോരുന്നതും, പണക്കാർ അവ വിലയ്ക്കു വാങ്ങുന്നതും പതിവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ 40 കോടി യുവാക്കളുടെ 'വേദന, ഡാറ്റ, സമ്പത്ത്' എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ഡാറ്റയും വേദനയും വിദ്യാർത്ഥികളുടേതാണെങ്കിലും, അതിലൂടെ ലഭിക്കുന്ന സമ്പത്ത് മുഴുവൻ ഭരണാധികാരികളുടെ കൈകളിലേക്കാണ് എത്തുന്നത്. യുവാക്കളുടെ വ്യക്തിഗത വിവരങ്ങൾ വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുകയും പകരം യുവാക്കളെ റീലുകൾ നിർമിക്കാനും സോഷ്യൽ മീഡിയയിൽ സമയം കളയാനും പ്രേരിപ്പിച്ച് സർക്കാർ അവരെ അടിമകളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെറുപ്പോ അക്രമമോ ഉപയോഗിച്ചല്ല, മറിച്ച് സ്നേഹവും ബഹുമാനവും ഉയർത്തിപ്പിടിച്ചാണ് ഈ വ്യവസ്ഥിതി തിരുത്തേണ്ടതെന്ന് രാഹുൽ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. യുവത്വവും ഡാറ്റയും ചേരുന്നതാണ് 21-ാം നൂറ്റാണ്ടിലെ സമ്പദ്‌വ്യവസ്ഥയെന്നും, അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ നിലവിലെ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.