ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; തമിഴ്നാട്ടിന് ആശ്വാസം
ഇടുക്കി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലേക്ക് കൃഷിക്കായി വെള്ളം കൊണ്ടുപോകുന്നതിന്റെ ഭാഗമായി തേനി ജില്ലാ കളക്ടർ, എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്.
സാധാരണയായി എല്ലാ വർഷവും ജൂൺ മാസത്തിലാണ് കൃഷ്യാവശ്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാറുള്ളതെങ്കിലും, ഇത്തവണ മഴ ലഭിക്കാത്തതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 100 അടിക്ക് താഴേക്ക് പോയിരുന്നു. ഇതിനെ തുടർന്ന് 56 ദിവസത്തോളം വൈകിയാണ് ഇപ്പോൾ ഷട്ടറുകൾ തുറക്കാനായത്. സമീപ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് 121 അടിയിലെത്തിയതോടെയാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങിയത്.
അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളം പ്രധാനമായും തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്കാണ് എത്തിക്കുന്നത്. വരും ദിവസങ്ങളിൽ ഏകദേശം 120 ദിവസത്തേക്ക് 200 ഘനയടി വെള്ളം വീതം തമിഴ്നാട് ശേഖരിക്കും. കമ്പം, തേനി മേഖലകളിലെ 14,000 ഏക്കറോളം വരുന്ന കൃഷിയിടങ്ങളിലേക്കും മധുര കോർപ്പറേഷനിലെ കുടിവെള്ള ആവശ്യങ്ങൾക്കുമാണ് ഈ ജലം ഉപയോഗിക്കുന്നത്.
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം വൈകിയത് തമിഴ്നാട്ടിലെ കമ്പം, തേനി മേഖലകളിൽ വലിയ കൃഷി പ്രതിസന്ധിക്കും ജലക്ഷാമത്തിനും കാരണമായിരുന്നു. നിലവിൽ ഷട്ടറുകൾ തുറന്നതോടെ കർഷകർക്ക് കൃഷി പുനരാരംഭിക്കാൻ സാധിക്കും. 120 ദിവസം തുടർച്ചയായി വെള്ളം കൊണ്ടുപോകുന്നതിലൂടെ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാൻ സാധിക്കുമെന്നും, ഇതോടെ പെരിയാറിലേക്ക് വെള്ളം ഒഴുക്കിവിടേണ്ട സാഹചര്യം ഒഴിവാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.