ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ മരണസംഖ്യ 97 ആയി, ഉത്തരാഖണ്ഡിൽ പ്രളയ ഭീഷണി ശക്തം
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി ഉയർന്നു. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകിയതോടെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രളയ സാഹചര്യം രൂക്ഷമായതിനെ തുടർന്ന് കേദാർനാഥ് തീർത്ഥയാത്ര തടസ്സപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 97 ആയി. ബ്രഹ്മപുത്രയും അനുബന്ധ നദികളും അപകടകരമായ നിലയിൽ ഒഴുകുന്നതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക അഭയകേന്ദ്രങ്ങളിലുമായി കഴിയുകയാണ്.
നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതോടെ ജനജീവിതം താറുമാറായി. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. സിക്കിം, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തു.
ഉത്തരാഖണ്ഡിൽ നദികൾ കരകവിഞ്ഞൊഴുകുന്നു
ഉത്തരാഖണ്ഡിലെ മലയോര മേഖലകളിൽ മഴ ശക്തമായതോടെ നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. രുദ്രപ്രയാഗിൽ അളകനന്ദ, മന്ദാകിനി നദികളുടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദീതീര പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നദീതീരത്തെ നിരവധി ക്ഷേത്രങ്ങളും കെട്ടിടങ്ങളും വെള്ളം കയറി ബാധിച്ചു. തിൽവാരയ്ക്ക് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. തീർത്ഥാടകരോടും പ്രദേശവാസികളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. ദുരന്ത സാഹചര്യം നേരിടാൻ കൺട്രോൾ റൂമുകളും രക്ഷാപ്രവർത്തക സംഘങ്ങളും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിൽ മഴ മുന്നറിയിപ്പ് തുടരുന്നു
ഡൽഹി, നോയിഡ, ഫരീദാബാദ് മേഖലകളിൽ ഇന്നും ശക്തമായ മഴ തുടരുകയാണ്. കാലാവസ്ഥാ വകുപ്പ് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ദില്ലിയിലെ ജഗത്പൂരിൽ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്നതിനിടെ മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ ഓടയിൽ വീണെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ബിജ്വാസനിൽ കഴിഞ്ഞ ദിവസം ഓടയിൽ വീണ് കാണാതായ വ്യക്തിക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.