Logo
Wed, Jul 15, 2026 • 11:33 AM
LIVE TV
Watch

No business videos available

No Middle East videos available

ബി.ജെ.പി.യിൽ വീണ്ടും സാമ്പത്തിക വിവാദം: ഇത്തവണ ഹെലികോപ്റ്റർ വാടകയിലും കട്ടൗട്ട് നിർമാണത്തിലും ക്രമക്കേടെന്ന് പരാതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 15, 2026
1 min read
SHARE:
SAVE: Login to save

ബി.ജെ.പി.യിൽ വീണ്ടും സാമ്പത്തിക വിവാദം: ഇത്തവണ ഹെലികോപ്റ്റർ വാടകയിലും കട്ടൗട്ട് നിർമാണത്തിലും ക്രമക്കേടെന്ന് പരാതി

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിനായി ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. 2021-ലെയും 2024-ലെയും തിരഞ്ഞെടുപ്പുകളിൽ മണിക്കൂറിന് 3.4 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. എന്നാൽ ഇത്തവണ 2.7 ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. മുൻവർഷങ്ങളിൽ വലിയ തുക ഈടാക്കിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു പ്രാദേശിക നേതാവാണ് ഈ രണ്ടു തവണയും കരാറുകൾക്ക് മുൻകൈയെടുത്തത്.

ഇത്തവണ കേന്ദ്രനേതാക്കളുടെ യാത്രയ്ക്കായി ഒരു ഹെലികോപ്റ്റർ 2.7 ലക്ഷം രൂപയ്ക്ക് കരാറൊപ്പിട്ടതിന് തൊട്ടുപിന്നാലെ, സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഒരു പ്രമുഖൻ ഇതേ നിരക്കിൽ രണ്ടാമതൊരു ഹെലികോപ്റ്ററിന് കൂടി കരാർ നൽകി. ഈ നടപടിയെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന കേന്ദ്രപ്രതിനിധി ചോദ്യം ചെയ്‌തെങ്കിലും, എല്ലാ തിരഞ്ഞെടുപ്പുകളിലും ഇതാണ് പതിവെന്നായിരുന്നു ലഭിച്ച വിശദീകരണം. ഒടുവിൽ രണ്ട് ഹെലികോപ്റ്ററുകളുടെ ആവശ്യമില്ലെന്ന് വന്നതോടെ, കരാർ പ്രകാരമുള്ള അധിക മണിക്കൂറുകൾ പറക്കാൻ ഇതിനെ തമിഴ്‌നാട് ഘടകത്തിന് കൈമാറി തടിതപ്പാനും ശ്രമം നടന്നു.

മുമ്പ് കൊടി, ഷാൾ, തൊപ്പി, ബാഡ്ജ് എന്നിവയുടെ ടെൻഡറുകൾക്കായി വ്യാജ കമ്പനി രജിസ്റ്റർ ചെയ്തതുപോലെ, ഇത്തവണ തിരഞ്ഞെടുപ്പ് കട്ടൗട്ടുകൾ നിർമിക്കാനും വ്യാജ കമ്പനി ഉണ്ടാക്കിയതായി സംശയമുണ്ട്. കട്ടൗട്ടുകൾ സമയത്ത് ലഭിച്ചില്ലെന്നും എണ്ണത്തിൽ കുറവുണ്ടായിരുന്നുവെന്നും അന്നേ പരാതി ഉയർന്നിരുന്നു. കൊടകര കുഴൽപ്പണ വിവാദത്തിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം നൽകിയ പണം ഉപയോഗിച്ച് ചില നേതാക്കൾ വ്യക്തിപരമായ ബാങ്ക് വായ്പകൾ തീർത്തെന്നും വാഹനം വാങ്ങിയെന്നുമുള്ള ആരോപണങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാവർക്കും ചുമതലകൾ നൽകി പാർട്ടിയിൽ ഐക്യമുണ്ടാക്കാനുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ശ്രമങ്ങൾ ഇതോടെ പാഴായ മട്ടാണ്. പണവിവാദങ്ങൾ ഉയർത്തി വിമത വിഭാഗം ലക്ഷ്യമിടുന്നത് രാജീവ് ചന്ദ്രശേഖറിനെ തന്നെയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കണക്കുകൂട്ടൽ. മുൻ അധ്യക്ഷൻ കെ. സുരേന്ദ്രനെ അടുത്ത തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലേക്ക് പരിഗണിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഫണ്ട് വിവാദം പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾക്കെതിരെ സാമ്പത്തികാരോപണങ്ങൾ ഉയർന്നേക്കുമെന്നാണ് സൂചന.

അതിനിടെ, പാർട്ടിയുടെ പഴയ ലെറ്റർപാഡിൽ മൂന്ന് നേതാക്കളെ പുറത്താക്കിയെന്ന രീതിയിൽ വ്യാജ സർക്കുലർ മാധ്യമങ്ങളിലെത്തിയതും പാർട്ടിക്കാര്യങ്ങൾ ചോരുന്നതും നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നേതൃത്വം മാറിയിട്ടും പാർട്ടി ആസ്ഥാനത്തെ മുൻകാല ജീവനക്കാരിൽ ഭൂരിഭാഗവും തുടരുന്നതാണ് ഇതിന് കാരണമെന്നും ഇതിൽ പുനഃപരിശോധനയുണ്ടാകുമെന്നും സൂചനയുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകളെല്ലാം നേരത്തെ തന്നെ ക്ലോസ് ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകരണം. കുറ്റക്കാർക്കെതിരെ ആർ.എസ്.എസ്. നടപടിക്ക് നിർദേശിച്ചെന്നോ, പണം തിരിച്ചടയ്ക്കാൻ പ്രസിഡന്റ് ആവശ്യപ്പെട്ടെന്നോ ഉള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നേതൃത്വം വ്യക്തമാക്കുന്നു.

അയോധ്യ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ബി.ജെ.പി. നേരിട്ട നാണക്കേടും നീറ്റ് (NEET), നെറ്റ് (NET) പരീക്ഷാക്രമക്കേടുകളും നിലവിൽ സംസ്ഥാന നേതൃത്വത്തിന് മേൽ വലിയ സമ്മർദമാണ് ഉണ്ടാക്കുന്നത്. കോർപ്പറേഷനിൽ കൗൺസിലർമാർ സത്യപ്രതിജ്ഞാ സമയത്ത് കാണിച്ച അമിതാവേശം മുതൽ ഈ ഫണ്ടുതിരിമറി വരെ നീളുന്ന വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10