'സ്ഥാനാർഥി നിർണയം പാളി, സിറ്റിങ് എം.എൽ.എമാർ തോൽവി ഇരന്നുവാങ്ങി'; DYFI കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പാർട്ടിക്ക് രൂക്ഷവിമർശനം
മുക്കം: മുക്കത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സി.പി.എം. നേതൃത്വത്തിനെതിരെ പ്രതിനിധികളിൽ നിന്നും രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു സംഭവിച്ച ഗുരുതരമായ പാളിച്ചകളാണ് ജില്ലയിൽ കനത്ത തോൽവിക്ക് ഇടയാക്കിയതെന്ന് ജില്ലാ കമ്മിറ്റിയിൽ ഉയർന്നുവന്ന പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സിറ്റിങ് എം.എൽ.എമാരെ വീണ്ടും ജനവിധി തേടാൻ രംഗത്തിറക്കിയത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്നും ഇതാണ് ജില്ലയിലെ വലിയ പരാജയത്തിന് കാരണമായതെന്നും സമ്മേളനം വിലയിരുത്തി. യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റി. പ്രത്യേകിച്ച്, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിന്റെ പരാജയം സംഘടനയ്ക്കും പാർട്ടിക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ ഡി.വൈ.എഫ്.ഐ.യുടെ പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നില്ലെന്നും, സംഘടന വെറുമൊരു 'നഗരസംഘടന'യായി ചുരുങ്ങിപ്പോയെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. ഭരണത്തിലിരിക്കുമ്പോൾ ജനകീയ സമരങ്ങളും ഭരണനേട്ടങ്ങളും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും പ്രതിനിധികൾ തുറന്നടിച്ചു.
ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പാർട്ടിക്കെതിരെ മാത്രമല്ല, സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെതിരെയും രൂക്ഷവിമർശനം. ഫെയ്സ്ബുക്കിൽ മാത്രമാണ് റഹീമിന്റെ പ്രവർത്തനം ഒതുങ്ങുന്നതെന്നും താൻ മാത്രമാണ് പ്രസ്ഥാനമെന്ന ചിന്ത നേതാവ് മാറ്റണമെന്നും പ്രതിനിധികൾ തുറന്നടിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.